രണ്ടര വര്‍ഷത്തേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രിപദം നല്‍കാന്‍ തയ്യാറാണെങ്കില്‍ മാത്രം ചർച്ച: ശിവസേന

single-img
7 November 2019

മഹാരാഷ്ട്രയില്‍ ഇപ്പോഴുള്ള ശിവസേന – ബി ജെ പി സഖ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് സമയം ധാരണയിലെത്തിയ അധികാര പങ്കിടല്‍ വ്യവസ്ഥ ബിജെപി നടപ്പാക്കിയാല്‍ മതിയെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് രണ്ടര വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രിപദം നല്‍കാന്‍ തയ്യാറാണെങ്കില്‍ മാത്രം ബിജെപി ശിവസേനയെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് നടന്ന ശിവസേനാ എംഎല്‍എമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഉദ്ധവ് താക്കറെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. ” കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ തീരുമാനമെടുത്തത് അംഗീകരിച്ചാല്‍ ബിജെപിയുടെ ഉന്നതരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. സംസ്ഥാനത്ത് രണ്ടര വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി പദവി ശിവസേനയ്ക്ക് നല്‍കുമെന്ന് ഉറപ്പിച്ചിട്ട് ബിജെപി വിളിക്കട്ടെ. അങ്ങിനെയെങ്കില്‍ ചര്‍ച്ചകള്‍ക്ക് പോവാം. അല്ലാതെ ഞങ്ങളെ വിളിക്കേണ്ടതില്ല.’- അദ്ദേഹം പറഞ്ഞു.

ഇന്ന് താക്കറെയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും പങ്കെടുത്തിരുന്നു.
ഇവര്‍ യോഗത്തില്‍ സേനയുടെ 50:50 ഫോര്‍മുലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ശിവസേന ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന്‍ തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ധാരാളം സേനാ എംഎല്‍എമാര്‍ ദേവന്ദ്ര ഫഡ്‌നാവിസുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന് ബിജെപി അവകാശവാദം ഉന്നയിക്കയും ചെയ്തിരുന്നു.