താനൂരില്‍ മുസ്‌ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; ഒന്‍പത് പ്രതികളും പോലീസ് പിടിയില്‍
മലപ്പുറം ജില്ലയിലെ താനൂരിന് സമീപം അഞ്ചുടിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലാകാൻ ഉണ്ടായിരുന്ന രണ്ട് പ്രതികൾ കൂടി പോലീസ് പിടിയിലായി. അഞ്ചുടി സ്വദേശികളായ അഫ്സൽ എപി, മുഹമ്മദ് ഷെരീദ് എന്നിവർകൂടി ഇന്ന് പിടിയിലായതോടെ കേസിലെ ഒൻപത് പ്രതികളും ഇപ്പോൾ കസ്റ്റഡിയിലാണ്.
പോലീസ് കഴിഞ്ഞ ദിവസം കൊലചെയ്ത സംഘത്തിലുൾപ്പെട്ട നാല് പേരെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിപിഎം പ്രാദേശിക നേതാവായ ഷംസുവിനെ ആകമിച്ചതിന് പ്രതികാരമായാണ് ഇസ്ഹാക്കിനെ ആക്രമിച്ചതെന്നാണ് മുൻപ് പിടിയിലായവര്‍ വെളിപ്പെടുത്തിയത്.
കൊലചെയ്യാനായി പ്രതികൾ ഉപയോഗിച്ച മൂന്നു വാളുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ഏനീന്റെ പുരക്കൽ മുഹമ്മദ് സഫീറുമായി നടത്തിയ തെളിവെടുപ്പിലാണ് വിറക് പുരയിൽ ഒളിപ്പിച്ച അവസാനത്തെ വാളും കണ്ടെത്തിയത്.