പഠനം ഇഷ്ടമില്ലാതെ വീടുവിട്ടിറങ്ങിയ കോടീശ്വര പുത്രനെ കണ്ടെത്തിയത് കടത്തിണ്ണയിൽ നിന്നും

single-img
6 November 2019

പഠനത്തിൽ തീരെ താല്പര്യമില്ലാതെ വീടുവിട്ടിറങ്ങിയ എഞ്ചിനീയറിം​ഗ് കോളോജ് വിദ്യാർത്ഥിയായ കോടീശ്വരന്റെ പുത്രനെ കണ്ടെത്തിയത് കടത്തിണ്ണയിൽ നിന്നും. ​ഗുജറാത്തിൽ പാദ്രയിലുള്ള എണ്ണ വ്യാപാരിയും കോടീശ്വരനുമായ വ്യക്തിയുടെ മകനായ ദ്വര്‍കേശ് താക്കറെയാണ് ഇത്തരത്തിൽ പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 14 മുതലാണ് ദ്വര്‍കേശിനെ കാണാതാവുന്നത്. യുവാവ്കോളേജിൽ പോകാനോ പഠിക്കാനോ താല്പര്യം കാണിച്ചിരുന്നില്ല.

പഠിക്കാൻ താല്പര്യം ഇല്ലാതായതോടെ വീട് വിട്ടിറങ്ങി വഡോദര റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. ഉപയോഗിച്ചിരുന്ന ഫോൺ വീട്ടിൽ വച്ചിട്ടായിരുന്നു ദ്വര്‍കേശ് നാടുവിട്ടത്. മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ വിവരങ്ങളും പരിശോധിച്ചെങ്കിലും പോലീസിന് ആദ്യ ഘട്ടത്തിൽ ദ്വര്‍കേശിനെ കണ്ടെത്താനായിരുന്നില്ല.

ഈ സമയം ഷിംലയിലെ ഉയര്‍ന്ന നിലവാരമുള്ള ഹോട്ടലില്‍ ജോലി തേടി ദ്വര്‍കേശ് എത്തി. തീരെ പ്രായം കുറഞ്ഞ ദ്വര്‍കേശിനെ കണ്ട ഹോട്ടൽ ഉടമ സംശയം തോന്നി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് തിരിച്ചറിയൽ കാർഡ് പരിശോധിച്ചപ്പോഴാണ് ദ്വര്‍കേശ്, പാദ്ര സ്വദേശിയാണെന്ന് കണ്ടെത്തുകയും പാദ്ര പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

അങ്ങിനെയാണ് കാണാതായ പാദ്രയിലെ കോടീശ്വരന്റെ മകനാണ് ദ്വര്‍കേശെന്ന് പോലീസ് തിരിച്ചറിയുന്നത്. പോലീസ് നല്‍കിയ വിവരം അനുസരിച്ച് ദ്വര്‍കേശിന്റെ മതാപിതാക്കൾ ഷിംലയിലെ ഹോട്ടലിൽ എത്തിയെങ്കിലും മുന്‍പേ തന്നെ ദ്വര്‍കേശ് ഇവിടെ നിന്ന് പോയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഹൈവേയിലെ ഭക്ഷണശാലകളിലും വഴിയോരങ്ങളിലെ ചെറിയ കടകളിലുമാണ് ദ്വര്‍കേശ് ജോലി ചെയ്തിരുന്നതെന്നും അവിടെ നിന്ന് കിട്ടുന്ന ഭക്ഷണം ആണ് കഴിച്ചിരുന്നതെന്നും ഹോട്ടല്‍ ഉടമ പാദ്ര പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഷിംലയിലെ റോഡരികില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന നിലയില്‍ ദ്വര്‍കേശിനെ കണ്ടെത്തുകയായിരുന്നു. മകനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രായസമേറിയ ഘട്ടങ്ങളിലൂടെയാണ് കടന്നുപോയതെന്നും ദ്വര്‍കേശിന്റെ ബന്ധു പറഞ്ഞു.