പഞ്ച്കുള കലാപം: ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിംഗിന് ജാമ്യം
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ തടവിലുള്ള ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുമകളും അനുയായിയുമായ ഹണിപ്രീത് സിംഗിന് ജാമ്യം. 2017 ല്‍ പഞ്ച്കുളയിൽ നടന്ന കലാപത്തില്‍ പങ്കാളിയായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്ചയിൽ ഹണിപ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ച പഞ്ച്കുള ജീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
വിചാരണ നടപടികളിൽ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹണിപ്രീത് പങ്കെടുത്തത്. ഇതേ കലാപത്തിൽ ഹണിപ്രീതിനെ കൂടാതെ മറ്റ് 39 പേര്‍ക്കെതിരെയും കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനുയായികളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഹരിയാനയിലെ ദേരാ സച്ഛാ സൗദയുടെ ആശ്രമത്തിലെത്തിയതോടെ അനുയായികള്‍ അക്രമോത്സുകരാകുകയും കാലപാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
അതിനിടയിൽകൂടി ഗുര്‍മീതിനെ രക്ഷിക്കാനായിരുന്നു പദ്ധതി. ഈ കാലാപത്തിന് ആഹ്വാനം ചെയ്തതില്‍ ഹണിപ്രീതിനും പങ്കുണ്ടെന്ന് കാണിച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് തയ്യാറാക്കിയ കുറ്റപത്രപ്രകാരം ഹണിപ്രീതും ദേരാ മാനേജ്മെന്‍റിലെ 45 അംഗങ്ങളും ചേര്‍ന്നാണ് കലാപത്തിന് പദ്ധതിയിട്ടത്.