19കാരി ഓടിക്കൊണ്ടിരുന്ന കാറിൽ അഞ്ച് മണിക്കൂർ കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളെ പിടികൂടാതെ പോലീസ്
19വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരുന്ന കാറില്‍ മൂന്ന് പേര്‍ അഞ്ച് മണിക്കൂർ സമയം കൂട്ടബലാത്സംഗം ചെയ്തു.രാജസ്ഥാനിലെ ദൗസ ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ആ ദിവസം തന്നെ പ്രതികളുടെ പേര് സഹിതം പരാതി നല്‍കിയിട്ടും പിടികൂടാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. കോളേജിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി.
ഇവര്‍ പഠിക്കുന്ന കോച്ചിംഗ് സെന്‍ററില്‍നിന്ന് നടന്നു വരുമ്പോഴാണ് വൈകുന്നേരം അഞ്ചോടുകൂടി കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. കണ്ണുകള്‍ മൂടിയശേഷം കാറിനുള്ളില്‍വെച്ച് തന്നെ സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് രാത്രി പത്ത് മണിയോടെ പെണ്‍കുട്ടിയെ ലാല്‍സോട്ട് ഏരിയയില്‍ ഇറക്കിവിടുകയും ചെയ്തു. നടന്നത് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി.
എന്നാല്‍ പെണ്‍കുട്ടി അന്നുതന്നെ പോലീസില്‍ പരാതി നല്‍കി. പ്രതികളില്‍ രണ്ട് പേര്‍ അയല്‍ ഗ്രാമങ്ങളിലുള്ളവരാണ്. പക്ഷെ കഴിഞ്ഞ ദിവസം കോടതി അവധിയായതിനാല്‍ പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ആക്രമണം ഉണ്ടായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.