പോക്സോ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിന് നേർക്ക് ആക്രമണം: ബിയർ കുപ്പിയാൽ എസ്ഐയെ കുത്തി പരുക്കേൽപ്പിച്ചു

single-img
4 November 2019

പോക്സോ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. ആക്രമണ ശേഷം പ്രതി തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസ് രക്ഷപെടുകയും ചെയ്തു.

15 വയസ് പ്രായമുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ നിയാസിനെ‌തിരെ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെ നിയാസിനെ പിടികൂടാനായി എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കൈയ്യിലുണ്ടായിരുന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച ശേഷം ഫോർട്ട് എസ്ഐ എസ് വിമലിനെ കുത്തി പരുക്കേൽപ്പിച്ച പ്രതി അതിന് ശേഷം സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരയുകയുണ്ടായി. ആക്രമണത്തില്‍ പരുക്കേറ്റ എസ്ഐയെ ഗവ. ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തായി. പ്രതിi ഉള്‍പ്പെടെയുള്ള സംഘം പോലീസിന് മേൽ ചാടിവീഴുന്നതും ‘അവനെ കൊല്ലെടാ’ (എസ്ഐയെ) എന്ന് ആക്രോശിക്കുന്നതും ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബിയര്‍ ബോട്ടില്‍ കൊണ്ട് സ്വന്തം ശരീരത്തിലും തലയിലും മുറിവേൽപ്പിച്ച ശേഷം രക്തം എസ്ഐയുടെ കൈയിൽ പുരട്ടാൻ പ്രതി ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുമ്പോഴായിരുന്നു എസ്ഐയുടെ കൈക്ക് കുത്തേറ്റത്.