പോലീസിനെ തള്ളി; അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടുമായി സിപിഎം സെക്രട്ടേറിയേറ്റ്
കോഴിക്കോട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിലപാട് വ്യക്തമാക്കി സിപിഎം. അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സി പി എമ്മിനുള്ളത്. മാത്രമല്ല, പ്രവര്‍ത്തകരുടെ അറസ്റ്റ് സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പന്തീരങ്കാവില്‍ യുവാക്കളെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത നടപടി ഇടതുമുന്നണി സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണ്. ഈ ചെറുപ്പക്കാര്‍ക്ക് നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിന്‍റേത്. കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമം പാസ്സാക്കുമ്പോള്‍ അതിനെ നിശിതമായി എതിര്‍ത്ത പാര്‍ട്ടി സിപിഎം ആയിരുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ യുഎപിഎ ചുമത്താനിടയായത് സംബന്ധിച്ച് പോലീസ് അധികൃതരില്‍ നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുള്ളതാണ്.
ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊലീസ് യുഎപിഎ നടപ്പിലാക്കാന്‍ ശ്രമിച്ച ഘട്ടങ്ങളിലെല്ലാം സര്‍ക്കാര്‍ അതിന് അനുമതി നിഷേധിക്കുകയാണ് ചെയ്‌തത്. ഇടത് മുന്നണിയുടെ ഭരണത്തില്‍ ഒരു നിരപരാധിയ്‌ക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഈ വിഷയത്തിലും അത്തരമൊരു സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.