താൻ മരിച്ചാൽ മകനെ നോക്കാന്‍ ആരുമുണ്ടാകില്ലെന്ന ഭയത്താൽ മകനെ കൊലചെയ്തു; മൃതദേഹത്തിന് സമീപം സ്വന്തം മരണം കാത്ത് പിതാവ്

single-img
2 November 2019

മാനസികാസ്വസ്ഥതയുള്ള 44 വയസുകാരനായ മകനെ പിതാവ് അമിതമായ അളവില്‍ ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ആല്‍വാര്‍പേട്ടിലാണ് സംഭവം. മകനെ കൊലചെയ്ത ശേഷം മകന്‍റെ മൃതദേഹത്തിന് സമീപം നാല് ദിവസം 82 വയസുള്ള പിതാവ് ആഹരവും വെള്ളവും ഉപേക്ഷിച്ച് മരണം കാത്തു കിടന്നു. പ്രദേശത്തെ ത്രിവേണി അപ്പാര്‍ട്ട്മെന്‍റിലെ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വെള്ളിയാഴ്ച പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മകന്‍റെ അഴുകിയ മൃതദേഹവും കെട്ടിപ്പിടിച്ച് കിടക്കുന്ന വൃദ്ധനായ പിതാവിനെയാണ് കണ്ടത്. പിതാവ് വിശ്വനാഥന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. സര്‍വീസില്‍ നിന്നും സ്റ്റെനോഗ്രാഫറായിരിക്കെ വിരമിച്ച ഇദ്ദേഹത്തിന്‍റെ ഭാര്യ 15 വര്‍ഷം മുമ്പ് മരിച്ചു. പിന്നീടുള്ള ഇത്രയും നാള്‍ ഇയാള്‍ ഒറ്റയ്ക്കാണ് മാനസിക വെല്ലുവിളി നേരിടുന്ന മകനെ വളര്‍ത്തിയത്.

എന്നാല്‍ തന്‍റെ മരണശേഷം മകനെ നോക്കാന്‍ ആരുമുണ്ടാകില്ലെന്ന ഭയമാണ് വിശ്വനാഥന്‍ മകനെ കൊല്ലാന്‍ കാരണമെന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍ വിശ്വനാഥന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ നേരിടുന്ന വിശ്വനാഥന് സഹായത്തിന് ആരുമുണ്ടായിരുന്നില്ല. താന്‍ അസുഖബാധിതനായിരുന്ന സമയത്ത് മകനെ ശുശ്രൂഷിക്കാന്‍ അദ്ദേഹത്തിന് ആയിരുന്നുമില്ല. ഇയാള്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ തുകകൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വിശ്വനാഥന്‍ മകന് ഉറക്കഗുളിക നല്‍കിയത്. അതോടൊപ്പം വിശ്വനാഥനും ഒരു പങ്ക് കഴിച്ചിരുന്നു. മകന്റെ മരണശേഷം വിശ്വനാഥന്‍ അബോധാവസ്ഥയിലായെങ്കിലും മരണം സംഭവിച്ചില്ല. ഇരുവരും അധികം പുറത്തിറങ്ങാറില്ലാത്തതിനാല്‍ അയല്‍വാസികള്‍ക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പക്ഷെ വെള്ളിയാഴ്ച രാവിലെ മുതല്‍ ദുര്‍ഗന്ധം വന്നുതുടങ്ങിയതോടെ അയല്‍ക്കാര്‍ക്ക് എന്തോ പന്തികേടുതോന്നി വിളിച്ചുനോക്കിയെങ്കിലും ആരും മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ പോലീസിനെ വിവരമറിയിച്ചത്.