ഗുര്‍മീത് റാം റഹിമിന് ബലാത്സംഗക്കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ കലാപം; വളര്‍ത്തുമകള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി
ഹരിയാനയിലെ പഞ്ച്കുളയിൽ 2017ൽ മുപ്പതിലധികം ആളുകൾ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത കലാപവുമായി ബന്ധപ്പെട്ട് ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാൻ അടക്കം 35 പേർക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കി.
ഇവർക്കെതിരെ ചുമത്തപ്പെട്ട മറ്റുവകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ദേര സച്ചാ സൗദ എന്ന ആശ്രമ തലവനായ ഗുര്‍മീത് റാം റഹിമിന് ബലാത്സംഗക്കേസിൽ കോടതി 20 വര്‍ഷം കഠിനതടവ് വിധിച്ചതിന് പിന്നാലെയാണ് പഞ്ചകുളയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.1999 കാലഘട്ടത്തിൽ അനുയായികളെ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് ഗുര്‍മീതിന് കോടതി തടവുശിക്ഷ വിധിച്ചത്.
പ്രദേശത്തിൽ കലാപമുണ്ടാക്കിയതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹണിപ്രീതിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നത്. കേസിൽ കോടതി കഠിന തടവ് വിധിച്ച ഗുർമീതിനെ കലാപമുണ്ടാക്കി പ്രത്യേക സിബിഐ കോടതിയില്‍നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകുന്നതിനുവേണ്ടി ഗൂഢാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരായ ആരോപണം. നിലവിൽ അംബാല ജയിലില്‍ കഴിയുന്ന ഹണിപ്രീതും സുഖ്‌വിന്ദര്‍ കൗറും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് വിചാരണ നേരിട്ടത്.
അതേസമയം, മാധ്യമപ്രവര്‍ത്തകനായ രാം ചന്ദര്‍ ഛത്രപതിയെ വെടിവച്ച് കൊന്ന കേസിൽ ഗുര്‍മീത് റാം റഹീമിനും അനുനായികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തന്റെ ആസ്ഥാനത് ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് ‘പൂരാ സച്ച്’ എന്ന പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു.ഇതിനെ തുടർന്ന് 2002 നവംബര്‍ രണ്ടിന് ഛത്രപതിയെ ഗുർമീത് വെടിവച്ച് കൊല്ലുകയായിരുന്നു.