അലന്‍ പാരമ്പര്യമായി പാര്‍ട്ടി കുടുംബത്തിലെ അംഗം; സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍: പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് റോബിന്‍ ഡിക്രൂസ്
മാവോയിസ്‌റ്റെന്നാരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് നാഷണല്‍ ബുക്ക് ട്രസ്റ്റ് അസിസ്റ്റന്റ് എഡിറ്റര്‍ റോബിന്‍ ഡിക്രൂസ്. അറസ്റ്റിലായ അലന്റെ ബന്ധു കൂടിയാണ് റോബിന്‍ ഡിക്രൂസ്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
അലന്റേത് പാര്‍ട്ടി കുടുംബമാണെന്നും, അലന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമാ നടി കൂടിയായ സജിതാ മഠത്തിലിന്റെ സഹോദരീപുത്രനാണ് അലൻ. അലന്റെ മുത്തശ്ശിയടക്കമുള്ളവർ ശക്തരായ പാർട്ടി പ്രവർത്തകരായിരുന്നുവെന്ന് റോബിൻ ഡിക്രൂസ് മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ ഓർമ്മിപ്പിച്ചു.
പാർടി കുടുംബം എന്നാൽ ഇതാണ്. സജിതയുടെ അമ്മ മരണം വരെ സിപിഐ എം അംഗമായിരുന്നു. പാർടി പതാക പുതച്ച്, അലൻ അടക്കമുള്ള പാർടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് സാവിത്രി ടീച്ചറെ ചിതയിലേക്ക് വച്ചത്. മരണാനന്തര ചടങ്ങ് പാർടി നടത്തിയ അനുസ്മരണ യോഗം. ജീവിതകാലം മുഴുവൻ പാർടി പ്രവർത്തക ആയിരുന്ന സാവിത്രി ടീച്ചർ പാവപ്പെട്ടവരുടെ കൂടെ ജീവിച്ചു പ്രവർത്തിക്കുന്നതിനായി കല്ലായിയിൽ നിന്നു മാറി മാനാരിപ്പാടത്തെ ചേരിയോട് ചേർന്ന് വീട് വച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സഖാവ് പിണറായി വിജയനൊക്കെ അറിയാവുന്ന ആളായിരുന്നു സാവിത്രി ടീച്ചർ.
അലൻറെ അച്ഛൻ ശുഐബ് കുറ്റിച്ചിറയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. പിണറായി- വിഎസ് ഗ്രൂപ്പ് തർക്കത്തിൽ പിണറായി പക്ഷക്കാരൻ ആയിരുന്നു. തർക്കം കഴിഞ്ഞപ്പോൾ, അതു മടുത്തു പാർടി അംഗത്വം ഉപേക്ഷിച്ചു. ഇപ്പോഴും പാർടി അനുഭാവി.
അലന്റെ കയ്യില്‍ ലഘുലേഖ ഉണ്ടായിരുന്നോ എന്ന് അറിയില്ല, പക്ഷേ, മാവോയിസ്റ്റ് ലഘുലേഖ കയ്യില്‍ വയ്ക്കുന്നതോ എന്തിന് മാവോയിസ്റ്റ് അനുഭാവം പുലര്‍ത്തുന്നതോ ഒരാളുടെ പേരില്‍ യു എ പി എ ചുമത്താന്‍ കാരണമാകാന്‍ പാടില്ലെന്നും കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
”അലൻ ശുഐബ് എൻറെ മരുമകനാണ്. സജിതയുടെ അനിയത്തി സബിതയുടെ മകൻ. അവൻ ജനിച്ച നാൾ തൊട്ട് അവനെ അറിയാം.
സിപിഐ എം അംഗമാണ്. രാഷ്ട്രീയത്തിൽ വലിയ കൗതുകമുള്ള, എല്ലാ കാര്യങ്ങളെക്കുറിച്ചും ഉത്സാഹത്തോടെ പഠിക്കുന്ന, വാദിക്കുന്ന പത്തൊമ്പതുകാരൻ. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ പാലയാട് കേന്ദ്രത്തിൽ നിയമ വിദ്യാർത്ഥി ആണ്.
മാവോയിസ്റ്റ് ലഘുലേഖ കയ്യിൽ ഉണ്ടായിരുന്നു എന്ന പേരിൽ യു എ പി എ ചുമത്തി അലനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. അവൻറെ കയ്യിൽ ലഘുലേഖ ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല, പക്ഷേ, മാവോയിസ്റ്റ് ലഘുലേഖ കയ്യിൽ വയ്ക്കുന്നതോ എന്തിന് മാവോയിസ്റ്റ് അനുഭാവം പുലർത്തുന്നതോ ഒരാളുടെ പേരിൽ യു എ പി എ ചുമത്താൻ കാരണമാകാൻ പാടില്ല.
പത്തൊമ്പതു വയസ്സുള്ള ഒരു യുവാവിനെയാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.”