തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പിന്നില്‍ അശ്ലീല വീഡിയോ റാക്കറ്റ്

single-img
1 November 2019

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. പട്ടത്തെ ട്യൂഷന്‍ സെന്ററിനു മുന്നില്‍ നിന്നാണ് വിദ്യാര്‍ഥിയെ ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. അശ്ലീല വീഡിയോ കാണാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

അശ്ലീല ചിത്രങ്ങളും വിഡിയോയും കാട്ടിത്തരാമെന്നായിരുന്നു പ്രലോഭനം. താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ ബലം പ്രയോഗിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ ബൈക്കിലിരുന്നയാളുടെ കൈ തട്ടിത്തെറിപ്പിച്ച് വിദ്യാര്‍ഥി വീട്ടിലേക്ക് ഓടുകയായിരുന്നു. സ്‌കൂള്‍ പരിസരങ്ങളില്‍ ഇത്തരം റാക്കറ്റുകള്‍ വിലസുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അശ്ലീല ചിത്രങ്ങളും വീഡിയോയും കാണിച്ച് കുട്ടികളെ പ്രലോഭിക്കാന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് വിവരം. പ്രായത്തിന്റെ കൗതുകത്താല്‍ ഇത്തരം വീഡിയോ കാണാന്‍ താല്‍പര്യം കാണിക്കുന്ന കുട്ടികളെ ക്രമേണ ലഹരികടത്തിനും മറ്റും ഉപയോഗിക്കും.

മൊബൈലില്‍ സംസാരിക്കുന്നുവെന്ന് വ്യാജേന വിദ്യാര്‍ഥികളുടെ ചിത്രങ്ങളും ഇവര്‍ പകര്‍ത്താറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മതാപിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു