തിരുവിതാംകൂർ ദേവസ്വം ബോർഡ്: പുതിയ പ്രസിഡന്‍റ് എൻ വാസു; നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏർപ്പെടുത്തി
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ കമ്മീഷണർ എൻ വാസുവിനെ പരിഗണിക്കുന്നു. ബോർഡിൽ അഡ്വ കെ എസ് രവി അംഗമാകും. അതേപോലെ ദേവസ്വം ബോർഡ് നിയമനത്തിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചരിത്രം രചിച്ചു.
നിലവിലെ പ്രസിഡന്റ് എൻ പത്മകുമാറിന്റെയും അംഗം കെ പി ശങ്കർദാസിന്റെയും കാലാവധി അടുത്ത 14ന് തീരുകയാണ്. ഈ ഒഴിവുകളിലേക്കാണ് ഭരണ കക്ഷിയായ സിപിഎമ്മിന്റെ നോമിനിയായി എൻ വാസു പ്രസിഡന്റായും സിപിഐ സംസ്ഥാനകൗൺസിൽ അംഗം അഡ്വ കെ എസ് രവി അംഗവുമായും അതത് പാർട്ടികൾ നിർദ്ദേശിച്ചത്.
മുൻ ദേവസ്വം ബോർഡ് കമ്മീഷണറായിരുന്ന എൻ വാസു അറിയപ്പെടുന്ന നിയമവിദഗ്ധനുംകൂടിയാണ്. ചുനക്കര സ്വദേശിയായ കെ എസ് രവി സിപിഐയുടെ ആലപ്പുഴയിലെ പ്രമുഖ നേതാവാണ്. പുതിയ ഓദ്യോഗിക തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിലുണ്ടാകുമെന്നാണ് സൂചന. അതേസമയം മുന്നോക്കക്കാരിൽ സാമ്പത്തികമായ പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയ എൽഡി ക്ലർക്ക് റാങ്ക് പട്ടിക തയ്യാറാക്കി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് രംഗത്തെത്തി.
തീരുമാനപ്രകാരം എല്ലാ ദേവസ്വത്തിലും പന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണവും വർദ്ധിപ്പിച്ചു. കേരളത്തിൽ ആദ്യമായാണ് സാമ്പത്തികസംവരണം നടപ്പാക്കുന്നത്.