കാളീ പൂജയ്ക്ക് ഒരുങ്ങുന്ന ബംഗാളില്‍ കാളീക്ഷേത്രം നാടിന് സമര്‍പ്പിക്കുന്നത് മൗലവിയായ നസറുദ്ദീന്‍; കാരണം ഇതാണ്
ഈ വരുന്ന ഞായറാഴ്ച പശ്ചിമ ബംഗാൾ കാളീപൂജയ്ക്ക് ഒരുങ്ങുമ്പോള്‍ സംസ്ഥാനത്തെ ഭിര്‍ഭൂം ജില്ലയിലെ മസ്ജിദിലെ മതപണ്ഡിതനായ നസറുദ്ദീന്‍ മണ്ഡൽ പ്രദേശത്തെ കാളീക്ഷേത്രം നാടിന് സമർപ്പിക്കുകയാണ്. ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ നാനൂറിലപള്ള ബാസാരയിലാണ് മതേതരത്വത്തിന്‍റെ ഊഷ്മളത വെളിവാക്കുന്ന ഈ സംഭവം നടക്കുന്നത്.
മൗലവിയായ നസറുദ്ദീന്‍ മണ്ഡൽ ഇതിന് മുമ്പ് മോസ്ക്കുകളും മദ്രസകളും നാടിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഒരു ഹിന്ദു ക്ഷേത്രം. ഒരുമയോടെ നില്‍ക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണെന്ന് നസറുദ്ദീന്‍ പറയുന്നു. റൺസ് വർഷം മുൻപ് ഗ്രാമത്തിലെ റോഡിന് വീതി കൂട്ടിയപ്പോള്‍ ക്ഷേത്രത്തിന്‍റെ സ്ഥലവും നഷ്ടമായി. തുടര്‍ന്ന് ക്ഷേത്രം പുനര്‍നിര്‍മിക്കാനായി സ്ഥലം വാങ്ങിയതും നിര്‍മാണത്തിനായി പണം കണ്ടെത്തിയതും എല്ലാം മുസ്ലീങ്ങളാണ്. ഇത് ഇരു വിഭാഗങ്ങളും തമ്മിൽ സഹകരണം വർദ്ധിക്കാൻ കാര്യമായി.
റോഡിനായി ക്ഷേത്രം പൊളിച്ചതിന് ശേഷം പുതിയ ഒരു സ്ഥലത്ത് പുനര്‍നിര്‍മിക്കാനായി പ്രദേശവാസികള്‍ തീരുമാനമെടുത്തപ്പോൾ ഇവരോടൊപ്പം മുസ്ലീങ്ങളും ചേര്‍ന്നു. ഇങ്ങിനെ ശേഖരിച്ച 10 ലക്ഷം രൂപയില്‍ ഏഴ് ലക്ഷവും മുസ്ലീങ്ങള്‍ കണ്ടെത്തിയതാണെന്ന് ക്ഷേത്രം പ്രസിഡന്‍റ് സുനില്‍ സാഹ പറയുന്നു.
ഇതേപോലെ തന്നെ 2018ല്‍ ദുര്‍ഗാപൂജ നടത്താനും മുസ്ലീങ്ങളുടെ സഹായസഹകരണങ്ങള്‍ ഉണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറില്‍ ഹിന്ദുക്കള്‍ക്കായി ശ്മശാനം നിര്‍മിക്കാനായി മുഹമ്മദ് ഫാരുഖ് 10 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലം വിട്ടുനല്‍കിയിരുന്നു.