മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്നില്ല; നടന്നത് ക്രൂരമായ കൊലപാതകമെന്ന് ബന്ധുക്കള്‍

single-img
31 October 2019

പാലക്കാട് ജില്ലയിലെ അഗളിയിൽ വനത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളെ കേരളാ പോലീസ് ക്രൂരമായി കൊന്നതാണ് എന്ന ആരോപണവുമായി ബന്ധുക്കൾ. കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയാൻ പോലുമാകുന്നില്ലെന്നും, ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കാർത്തിയുടെ സഹോദരൻ മുരുകേശ് ആരോപിച്ചു.

സഹോദരനായ കാർത്തിയുടെ മൃതദേഹം തനിക്ക് തിരിച്ചറിയാനാകുന്നില്ലെന്നും മുരുകേശ് പറയുന്നു. നാലുപേർ കൊല്ലപ്പെട്ടതിൽ മണിവാസകത്തിന്‍റെയും കാർത്തിയുടെയും ബന്ധുക്കളാണ് ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയത്. മണിവാസകത്തിന്‍റെ സഹോദരിയായ ലക്ഷ്മിയും ഭർത്താവും കാർത്തിയുടെ സഹോദരൻ മുരുകേശുമാണ് എത്തിയിരുന്നത്.

മണിവാസകത്തിന്‍റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. തുടക്കത്തിൽ മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാൻ പോലീസ് തയ്യാറായിരുന്നില്ല. കൊല്ലപ്പെട്ട മണിവാസകത്തിന്‍റെ ഭാര്യ കല സമർപ്പിച്ച ഹർജിയിൽ മൃതദേഹം ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് കിട്ടിയിട്ടില്ലെന്നായിരുന്നു പോലീസ് അറിയിച്ചത്.

പക്ഷെ മൃതദേഹം കാണാതെ മടങ്ങില്ലെന്ന് പറഞ്ഞുകൊണ്ട് ബന്ധുക്കൾ ആശുപത്രി മോർച്ചറിയ്ക്ക് മുന്നിൽ പ്രതിഷേധിച്ചതോടെ പോലീസ് വഴങ്ങുകയായിരുന്നു. കൊല്ലപ്പെട്ട കാർത്തിയുടെ ദേഹത്ത് ഗുരുതരമായ മുറിവുകളുണ്ടെന്നാണ് സഹോദരൻ മുരുകേശ് പറഞ്ഞത്. തീർത്തും തിരിച്ചറിയാനാകാത്ത വിധമാണ് മൃതദേഹമുള്ളത്. ഇത് വളരെ ക്രൂരമായ കൊലപാതകമാണ്. ശരീരത്തിൽ മുറിപ്പാടുകളുണ്ടെന്നത് വ്യക്തമാണ്. തിരിച്ചറിയുന്നതിനായി ഫോട്ടോകൾ ചോദിച്ചിട്ടുണ്ടെന്നും, ഇത് കൂടി കണ്ട ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്നും മുരുകേശ് പറഞ്ഞു.