‘ മഹാ’ ശക്തം; എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം

single-img
31 October 2019

ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ‘മഹാ’ ചുഴലികാറ്റിന് തീവ്രത കൂടി. ഇതിനെ തുടർന്ന് എറണാകുളം മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴയും കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതേപോലെ കേരളത്തിലെ വിവിധ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.

കോഴിക്കോട് വടകരയില്‍ മത്സ്യബന്ധനത്തിന് പോയ രണ്ടു ബോട്ടുകളില്‍ ആറുപേരെ കാണാതായിരുന്നു. ഇവരെ പിന്നീട് ഏഴിമലയ്ക്ക് സമീപം കണ്ടെത്തി. തിരിശൂര്‍ ജില്ലയിലെ ചാവക്കാട് നിന്നും പോയ ഒരു ബോട്ട് പൊന്നാനിക്കടുത്ത് തകര്‍ന്ന് ഒരാളെ കാണാതായിട്ടുണ്ട്.

അപകടത്തില്‍ പെട്ട ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡിന് കൈമാറുകയും കാണാതായ തിരുവനന്തപുരം സ്വദേശിക്ക് വേണ്ടി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ശക്തമായ മഴയില്‍ ചെല്ലാനം, എടവനക്കാട്, ഞാറക്കല്‍, ഫോര്‍ട്ട്‌കൊച്ചി, പൊന്നാനി, എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി.

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ശനിയാഴ്ച വരെ മീന്‍പിടിത്തം പൂര്‍ണ്ണമായും നിരോധിച്ചു. ശക്തമായ തിരമാലകള്‍ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.