മുംബൈ ഉൾപ്പെടെ ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കും; പഠന റിപ്പോർട്ട് പുറത്ത്

single-img
30 October 2019

നിലവിൽ പുറത്തുവന്നിടട്ടുള്ള പുതിയ പഠനം അനുസരിച്ച് ഇന്ത്യയിലെ മുംബൈ ഉൾപ്പെടെയുള്ള ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കുമെന്ന് പ്രവചനം. അമേരിക്കയിലെ ന്യൂജേര്‍സി അസ്ഥാനമാക്കിയ ക്ലൈമറ്റ് സെന്‍ട്രല്‍ വിവിധ ഉപഗ്രഹ ചിത്രങ്ങള്‍ പഠിച്ച് നടത്തിയ പഠനം നാച്യൂര്‍ കമ്യൂണിക്കേഷന്‍ എന്ന ജേര്‍ണലില്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ആഗോള ജനസംഖ്യയില്‍ 150 ദശലക്ഷം ജനങ്ങള്‍ക്ക് വാസസ്ഥലം നഷ്ടമായേക്കും എന്നും പഠനം സൂചിപ്പിക്കുന്നു.

ഇപ്പോള്‍ പ്രളയക്കെടുതികളനുഭവിക്കുന്നവരുടെ മൂന്നിരട്ടി ആളുകള്‍ക്കാവും അടുത്ത മുപ്പത് വര്‍ഷത്തിനകം ഇതേ കെടുതികള്‍ നേരിടേണ്ടി വരികയെന്നാണ് പഠനം പറയുന്നത്. ഇതിൽ ദക്ഷിണ വിയറ്റ്നാം പൂര്‍ണ്ണമായും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായേക്കും. അതേപോലെ വിയറ്റ്നാമിന്‍റെ സാമ്പത്തിക കേന്ദ്രമായ ഹോ ചിമിന്‍ പട്ടണം കടലെടുക്കും. ആകെ 20 ദശലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന വിയറ്റ്നാമിലെ കാല്‍ഭാഗം ജനങ്ങളെ ഈ ദുരന്തം ബാധിച്ചേക്കും എന്നാണ് പഠനം പറയുന്നത്.

അതേപോലെ 15 കോടിയോളം ജനങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ 2050 ഓടെ വേലിയേറ്റ സമയത്ത് സമുദ്രനിരപ്പിന് താഴെയായിരിക്കുമെന്നും പറയുന്നുണ്ട്. സമാനമായി 2050 ല്‍ മുങ്ങിപ്പോകുന്ന തായ്ലാന്‍റിലെ പ്രദേശങ്ങളില്‍ അവിടുത്തെ 10 ശതമാനം ആളുകള്‍ എങ്കിലും ജീവിക്കുന്നു എന്നാണ് പഠനം പറയുന്നത്. തായ്ലാന്‍റ് തലസ്ഥാനമായ ബാങ്കോക്ക് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുവാന്‍ എല്ലാ സാധ്യതകളും പഠനം മുന്നോട്ടുവയ്ക്കുന്നു. ആഗോള താപനത്തിന്‍റെ ദുരന്തം അനുഭവിക്കാന്‍ പോകുന്നത് മലേഷ്യ പോലുള്ള രാജ്യങ്ങളാണ് എന്നാണ് ബാങ്കോക്കിലെ യുഎന്‍ ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ ലൊറേട്ട ഹൈബര്‍ പ്രതികരിച്ചത്.

ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായ ഷാന്‍ഹായിയും വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിൽ മുംബൈയില്‍ എത്തിയാല്‍ മുന്‍പ് പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ ദുരന്തമാണ് പുതിയ പഠനം കണ്ടെത്തുന്നത്. ഇവയെ പ്രതിരോധിക്കാൻ വലിയ പ്രതിരോധ മതിലുകള്‍ അടക്കം തീര്‍ത്ത് ഇതിനെതിരെയുള്ള പ്രതിരോധം ഈ നഗരങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. ലോക രാജ്യങ്ങളിൽ സാംസ്കാരികമായി വലിയ തിരിച്ചടികള്‍ തന്നെ സംഭവിച്ചേക്കാം. ചിലപ്പോൾ സംസ്കാരങ്ങളും നശിക്കാനും കാരണമായേക്കാം.

രാജ്യങ്ങൾക്ക് ജനങ്ങളും സ്വത്തും സംരക്ഷിക്കാന്‍ കടല്‍ ഭിത്തിപോലുള്ള സംവിധാനങ്ങള്‍ ഒരുക്കാമെങ്കിലും അവയുടെ ഫലപ്രാപ്തിയും സംശയം ഉണ്ടെന്നാണ് പഠനം പറയുന്നത്. ഇതുപോലെ അമേരിക്കയിലെ ന്യൂ ഓര്‍ലെന്‍സ് എന്ന പട്ടണത്തില്‍ കടലിലെ വെള്ളം ഉയരുന്നത് തടയാന്‍ പ്രതിരോധ മതില്‍ തീര്‍ത്തു. പക്ഷെ പിന്നീട് 2005ലെ കത്രീന ചുഴലിക്കാറ്റ് ഈ പ്രതിരോധം തകര്‍ത്ത് ഈ പ്രദേശം വാസയോഗ്യമല്ലാതാക്കി. ഇതുപോലുള്ള ഭീഷണികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സമുദ്രത്തിന്റെ കയറ്റത്തിൽ കരയിലെ വാസയോഗ്യമായ വലിയൊരു ഭൂവിഭാഗം നഷ്ടപ്പെടുന്നതോടെ അത് അഭയാര്‍ത്ഥി പ്രവാഹത്തിന് ഇടയാക്കും. ഇത് വലിയ സാമൂഹിക- രാഷ്ട്രീയ വിഷയമായി മാറിയേക്കും എന്നാണ് പഠനം പറയുന്നത്.