വാളയാർ കേസിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച; മുഖമന്ത്രി ജാഗ്രത കാണിക്കണം: ആനി രാജ
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ ക്ടതി വെറുതെ വിടാന്‍ കാരണം പൊലീസ് അന്വേഷണത്തിലെ വീഴ്‍ചയെന്ന് സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറിയുമായ ആനിരാജ. അന്വേഷണത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സംസ്ഥാന മുഖ്യമന്ത്രി ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.
കേസ് അന്വേഷിച്ച പോലീസിന്‍റെ ആദ്യ സംഘവും രണ്ടാം സംഘവും പൂർണ പരാജയമായിരുന്നു. സ്വതന്ത്ര ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആനി രാജ പറഞ്ഞു.
കേരളത്തിൽ ആസിഫമാർ ഉണ്ടാകാൻ പാടില്ല. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഇല്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് വരുത്തണമെന്നും ഇടതു പക്ഷത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഈ കേസ് മാറാൻ പാടില്ലെന്നും ആനി രാജ പറഞ്ഞു.
അതേസമയം കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ പൊലീസ് അപ്പീല്‍ നല്‍കും. എജിയുടെ നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അപ്പീല്‍ സമര്‍പ്പിക്കുന്നതെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി.
വാളയാറില്‍ രണ്ടുപെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ നാലുപ്രതികളെയും വെറുതെവിടാനിടയായ സാഹചര്യം അന്വേഷണ സംഘത്തിനെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുകയാണ്. കേരളത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുള്ളതിന് തെളിവാണ് ഈ കേസെന്നും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ നിഗമനം. സംഭവം വിവാദമായതോടെ നർകോട്ടിക് സെൽ ഡിവൈഎസ്പിക്ക് കേസ് കൈമാറുകയായിരുന്നു ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. പിന്നാലെ ആദ്യ മരണത്തിൽ കേസെടുക്കാൻ അലംഭാവം കാണിച്ചതിന് വാളയാർ എസ്ഐയ സസ്പെന്‍റ് ചെയ്തിരുന്നു.
തെളിവുകളുടെ അഭാവത്തിലാണ് നാല് പ്രതികളെയും കോടതി വെറുതെ വിട്ടത്. അതേസമയം വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്. അപ്പീൽ നൽകുന്നതിനെക്കുറിച്ച് നിയമോപദേശം നേടിയ പൊലീസ് പൂർണമായ വിധിപകർപ്പ് കിട്ടിയശേഷം അപ്പീല്‍ നല്‍കും.