അച്ഛൻ മരിച്ചത് മരത്തിൽനിന്നു വീണല്ലെന്നും താൻ കൊന്നതാണെന്നും മകന്റെ കുറ്റസമ്മതം.
ചാലക്കുടി: അച്ഛനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം നടത്തിയ മകനെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു. ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായി ചോദ്യം ചെയ്യുന്നതിനിടെയാണ് അച്ഛനെ കൊലപ്പെടുത്തിയതായി മകൻ കുറ്റസമ്മതം നടത്തിയത്.
ബൈക്ക് മോഷണക്കേസിൽ പിടിയിലായ ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് അച്ഛനെ തലയ്ക്കടിച്ചു കൊന്നതാണെന്നു മകൻ വെളിപ്പെടുത്തിയത്.കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാബുവിന്റെ(52) മകൻ ബാലു(19) ആണ് അച്ഛൻ തന്റെ അടിയേറ്റാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.
ചാലക്കുടി കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തുന്ന സംഘത്തെ ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ബൈക്ക് മോഷണ രീതികളെയും ലഹരിവസ്തുക്കളുടെ ഉപയോഗത്തെയും കുറിച്ച് ബാലുവും സംഘവും പൊലീസിനോടു ഏറ്റുപറഞ്ഞിരുന്നു. ഇതിനിടെയാണ് അച്ഛന്റെ മരണത്തിന് ഉത്തരവാദി താനാണെന്നു ബാലു സമ്മതിച്ചത്.
ബാബു മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ പരിക്കുകളിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് ബാബുവിന്റെ ഭാര്യയും മകൻ ബാലുവും ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. 2018 മാർച്ച് 27ന് അച്ഛനും അമ്മയും തമ്മിലുണ്ടായ വഴക്കിനിടെയാണ് ബാലു അച്ഛനെ ഉപദ്രവിച്ചത്.
തലയ്ക്കടിയേറ്റുവീണ ബാബുവിനെ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും അവിടെനിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. എല്ലായിടത്തും മരത്തിൽനിന്നും വീണെന്നാണ് പറഞ്ഞത്.
ഈവർഷം ജൂണ് നാലിന് ബാബു മരിച്ചു. അമ്മയുടെ ആവശ്യപ്രകാരമാണ് അപകടമാണെന്നു നാട്ടുകാരെയും ആശുപത്രിയിലും അറിയിച്ചതെന്നു ബാലു പോലീസിനു മൊഴി നൽകി.