ബൈക്കിലെത്തി ടെക്നോപാർക്കിലെ യുവതികളെ കടന്നുപിടിക്കുന്ന മദ്രസ അധ്യാപകൻ പിടിയിൽ
ബൈക്കിലെത്തി ടെക്നോപാർക്ക് ജീവനക്കാരിയായ യുവതിയെ ദേഹോപദ്രവം ചെയ്തശേഷം രക്ഷപ്പെട്ട മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെട്ടുറോഡ് സൈനികസ്കൂളിനു സമീപം താമസിക്കുന്ന മസൂദിന്റെ മകൻ മുഹമ്മദ് സാദിഖിനെ (34) യാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പാച്ചിറ മദ്രസയിലെ അധ്യാപകനാണ്.
ഇൻഫോസിസിൽ ജോലിചെയ്യുന്ന ഒരു യുവതിയെയാണ് ബൈക്കിലെത്തിയ ഇയാൾ ഉപദ്രവിച്ച് രക്ഷപ്പെട്ടത്. ഇൻഫോസിസിന് എതിർവശത്തായുള്ള സർവ്വീസ് റോഡിൽ ആളൊഴിഞ്ഞ ഭാഗത്തുകൂടി നടന്നു പോകുകയായിരുന്ന യുവതിയുടെ പിന്നാലെയെത്തിയ ഇയാൾ അവരുടെ മാറിടത്തിൽ പിടിച്ചശേഷം വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.
യുവതി പിന്നാലെ ഓടിയെങ്കിലും ഇയാളെ പിടിക്കാനായില്ല. എന്നാൽ ബൈക്കിന്റെ നമ്പർ കുറിച്ചെടുത്ത ശേഷം അവർ തുമ്പ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് രജിസ്ട്രേഷൻ വിവരങ്ങൾക്കൊപ്പമുണ്ടായിരുന്ന മൊബൈൽ നമ്പറിന്റെ വിശദാംശങ്ങളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ആദ്യം നിഷേധിച്ചെങ്കിലും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് തുമ്പ എസ് ഐ ഇവാർത്തയോട് പറഞ്ഞു.
കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും മറ്റും രജിസ്റ്റർ ചെയ്തിട്ടുള്ള സമാനമായ കേസുകളിലെ പ്രതി ഇയാളാണെന്ന് സംശയിക്കുന്നതായും എസ്ഐ പറഞ്ഞു. പരാതികളിൽ പറയുന്ന ബൈക്കും ഇയാളുടെ ആകാരവും എല്ലാം ഒത്തുവരുന്നതിനാലാണ് പൊലീസ് ഇത്തരത്തിൽ ഒരു നിഗമനത്തിലെത്തിയത്.
തുമ്പ എസ്എച്ച്ഒ ചന്ദ്രകുമാർ, എസ്ഐമാരായ വി.എം. ശ്രീകുമാർ,ഉമേഷ് , സിപിഒമാരായ പ്രസാദ്, ഷാജിമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Disclaimer: The CCTV image is only for representational purpose