പെരിയ ഇരട്ടക്കൊലപാതകം; കേസ് സിബിഐ ഏറ്റെടുത്തു

single-img
24 October 2019

കാസർകോട് ജില്ലയിലെ പെരിയയിൽ നടന്ന രണ്ട് യൂത്ത് കോണ്‍ഗ്രസ്പ്രവർത്തകരുടെ കൊലപാതക കേസ് സിബിഐ ഏറ്റെടുത്തു. പോലീസ് അന്വേഷിച്ചപ്പോൾ കേസ് പരിഗണിച്ച ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ഉത്തരവുണ്ടായിട്ടും കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ കാലതാമസം വരുത്തുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

പോലീസിനെയും പോലീസ് മേധാവിയെയും രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം കോടതി വിമർശിച്ചത്. ഇതിനെ തുടർന്നാണ് കേസ് ഫയൽ സിബിഐക്ക് പോലീസ് കൈമാറിയത്. നിലവിൽ 14 സിപിഎം പ്രവർത്തകർക്കെതിരെ സിബിഐ, എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.

തിരുവനന്തപുരം സിബിഐ യൂണിറ്റിലെ ഡിവൈഎസ്പി റാങ്കിലുള്ള അനന്തകൃഷ്ണനാണ് കേസന്വേഷിക്കുന്നത്. സംസ്ഥാന പോലീസിലെ പ്രത്യേക സംഘം സമർപ്പിച്ച കുറ്റപത്രം തള്ളിയാണ് ഹൈക്കോടതി കേസ് സിബിഐക്ക് മാറിയത്.

കൊലപാതകങ്ങൾക്ക് പിന്നിലെ ഉന്നതതല ഗൂഡാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛൻമാർ ഹൈക്കോടതിയെ സമീപിച്ചത്.തുടർന്ന് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവുണ്ടായിട്ടും കേസ് കൈമാറാത്തതിനെതിരെ രൂക്ഷമായി വിമർശനമാണ് ഹൈക്കോടതി ഇന്നലെ ഉന്നയിച്ചത്. ഉത്തരവ് നടപ്പാക്കാത്തത് ഡിജിപിയുടെ നടപടി കൃത്യവിലോപമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.