അമൃത കോളജിൽ വിദ്യാർഥി ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു: കോളജ് അധികൃതരുടെ പീഡനമെന്ന് സഹപാഠികൾ

single-img
23 October 2019

ബെംഗളൂരു: അമൃത എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥി ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. അന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീഹർഷ എന്ന അവസാന വർഷ ബിടെക് വിദ്യാർഥിയാണ് കോളജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ കഴിഞ്ഞ ദിവസം ചാടി ആത്മഹത്യ ചെയ്തത്.

ഹോസ്റ്റലിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിന്റെ പേരിൽ ശ്രീ ഹർഷയടക്കം ഒരുകൂട്ടം വിദ്യാർഥികൾ മാനേജ്മെന്റിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധിച്ച വിദ്യാർഥികളെ ഒരുവർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.കൂടാതെ, 25,000 രൂപ ഫൈനായും 50,000 രൂപ കോഷൻ ഡെപ്പോസിറ്റ് ആയും അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ശ്രീഹർഷക്ക് ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ ക്യാമ്പസ് ഇന്റർവ്യൂവിൽ ലഭിച്ചിരുന്നു. എന്നാൽ കമ്പനികൾ നൽകിയ ഓഫർ ലെറ്ററുകൾ കോളജ് അധികൃതർ ശ്രീഹർഷയുടെ മുൻപിൽ വെച്ച് കീറിക്കളഞ്ഞെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ചർച്ചക്കെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ശ്രീഹർഷയെ അധികൃതർ കോളജിലേക്ക് വിളിച്ചു വരുത്തിയ ശേഷം കമ്പനികളുമായി സംസാരിച്ച് ലഭിച്ച ജോലികൾ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിൽ മനം നൊന്താണ് ശ്രീഹർഷ കോളജിന്റെ മുകൾ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ പറഞ്ഞു.

മകന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീഹർഷയുടെ അച്ഛൻ കോളജിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ, അധികൃതർ തന്നെ ഉള്ളിലേക്ക് കയറ്റി വിട്ടില്ലെന്നും മകനെ മാത്രമാണ് ചർച്ചക്കായി ഉള്ളിൽ കയറ്റിയതെന്നും അച്ഛൻ ‍പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കോളജിന് പുറത്ത് കാത്ത് നിന്ന താൻ പിന്നീട് കേൾക്കുന്നത് മകന്റെ മരണ വാർത്തയാണ്. മകൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി അല്പസമയത്തിനുള്ളിൽ തന്നെ കോളജ് അധികൃതർ രക്തക്കറ തുടച്ചു മാറ്റി തെളിവുകൾ നശിപ്പിച്ചെന്നും ശ്രീഹർഷയുടെ അച്ഛൻ ആരോപിക്കുന്നു.

ഹർഷയുടെ മരണത്തിനുത്തരവാദികളായ കോളജ് അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. അമൃതാനന്ദമയി കോളജ് സന്ദർശിക്കണമെന്നും വിഷയത്തിൽ ഇടപെടണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

അതേസമയം, കോളജ് അധികൃതർക്ക് എതിരെ നടപടിയെടുക്കുമെന്ന് ഡിസിപി ഇഷ പന്ത് വിദ്യാർഥികൾക്ക് ഉറപ്പ് നൽകി. കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുള്ളതായി കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കി. ആത്മഹത്യാ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോളജ് അധികൃതർക്കെതിരെ കേസെടുത്തിരിക്കുന്നത്. കോളജ് അധികൃതർ ശ്രീഹർഷയെ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയെന്നും ഡിസിപി വ്യക്തമാക്കി.