മരട് ഫ്ലാറ്റ്: 38 ഉടമകള്‍ക്കായി ആറുകോടി 98 ലക്ഷം രൂപ അനുവദിച്ചു; പണം ഉടന്‍ അക്കൗണ്ടിൽ നിക്ഷേപിക്കും
സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിക്കാനുള്ള മരടിലെ ഫ്‌ളാറ്റുകളിൽ നിന്നുള്ള 38 ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചു.ഇതിനായി ആറുകോടി 98 ലക്ഷ രൂപയാണ് അനുവദിച്ചത്. ഈ പണം ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ടിൽ ഉടൻ നിക്ഷേപിക്കും. ആകെ 141 പേർക്കാണ് നഷ്ടപരിഹാരം നൽകാൻ സമിതി ജസ്റ്റിസ് കെ ബാലകൃഷ്നൻ നായർ കമ്മിറ്റി ശുപാര്‍ശ ചെയ്തത്.
ബാക്കിയുള്ളവരിൽ നിന്നും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള രേഖകൾ ലഭിക്കുമ്പോൾ തുക അനുവദിക്കും. 325 ഫ്ളാറ്റുകളിൽ നിന്നായി 239 അപേക്ഷകളാണ് ഇതുവരെ ജസ്റ്റിസ് കെ ബാലകൃഷ്നൻ നായർ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. അതേസമയം 86 ഫ്ലാറ്റ് ഉടമകള്‍ ഇതുവരെ നഷ്ടപരിഹാരത്തിന് സമീപിച്ചില്ലെന്ന് കമ്മിറ്റി അറിയിച്ചു. നിയമ ലംഘനത്തിലൂടെ ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ മുൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളോട് നാളെ ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.