കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ ഏല്‍പ്പിച്ചത് ഷാജുവിനെ; കൂടത്തായി കേസില്‍ ജോളിയുടെ മൊഴി പുറത്ത്

single-img
22 October 2019

കൂടത്തായി കൊലപാതകങ്ങളിൽ കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട് ജോളിയുടെ പുതിയ മൊഴി പുറത്തു വന്നു. സിലിയുടെ ആഭരണങ്ങള്‍ താൻ ഷാജുവിനെ ഏല്‍പ്പിച്ചുവെന്നാണ് ജോളി മൊഴി നല്‍കിയത്. പോലീസ് ജോളിയെ സിലി വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോളാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. മുൻപ് ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു.

ഡെന്റല്‍ ക്ലിനിക്കില്‍ ബോധരഹിതയായ സിലിയെ അവിടെ നിന്നും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെയത്തിയപ്പോഴേക്കും സിലി മരിച്ചു. ഈ സമയം സിലി ധരിച്ചിരുന്ന ആഭരണങ്ങള്‍ ജോളി കൈക്കലാക്കിയെന്ന് സിലിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഈ കേസിൽ അന്വേഷണം നടക്കവേ സിലിയുടെ 40 പവനോളം വരുന്ന സ്വര്‍ണ്ണം സിലി തന്നെ പള്ളി ഭണ്ഡാരത്തില്‍ ഇട്ടെന്നാണ് ഷാജു കുടുംബാംഗങ്ങളോട് പറഞ്ഞത്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് സിലിയുടെ ബന്ധു സേവ്യര്‍ പറഞ്ഞിരുന്നു.

സിലി മരിക്കുന്ന ദിവസം പൊന്നാമറ്റം കുടുംബത്തില്‍ ഉണ്ടായ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴും ആഭരണങ്ങള്‍ ധരിച്ചിരുന്നു. സിലി കൊല്ലപ്പെട്ട്‌ ഒരാഴ്ചയ്ക്ക് ശേഷം ഷാജു സിലിയുടെ അമ്മയെ വിളിച്ച് സിലിയുടെ സ്വര്‍ണ്ണം വീട്ടിലില്ലെന്നും അത് അന്വേഷിച്ച് ആരും വരേണ്ടതില്ലെന്നും അറിയിച്ചു. മാത്രമല്ല, ആഭരണങ്ങള്‍ ഭണ്ഡാരത്തിലിട്ടുവെന്നും പറഞ്ഞു.പക്ഷെ തന്നോട് പറയാതെ സിലി അങ്ങനെ ചെയ്യില്ലെന്ന് സിലിയുടെ അമ്മ പറഞ്ഞപ്പോള്‍ ഷാജു വീണ്ടും ഉറപ്പിച്ചു പറയുകയായിരുന്നു.

കൊലചെയ്യപ്പെട്ട ദിവസം വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയില്‍ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്.ആ സമയം ധരിച്ചിരുന്ന സ്വര്‍ണം ജോളിയാണ് സിലിയുടെ സഹോദരനെ ഏല്‍പ്പിക്കുന്നത്. സഹോദരന്‍ പിന്നീട് സ്വര്‍ണ്ണം ഷാജുവിനെ ഏല്‍പ്പിച്ചുവെന്നും സേവ്യര്‍ പറഞ്ഞു.