ആരോപണം അടിസ്ഥാനരഹിതം; വീഡിയോ കൃത്രിമമെന്ന് കെ സുരേന്ദ്രൻ

single-img
20 October 2019

കോന്നി: മത ചിഹ്നങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചെന്ന തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമെന്ന് കോന്നിയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. പരാതിക്കാർ ചൂണ്ടിക്കാണിച്ച വീഡിയോ ഗാനം മറ്റാരോ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് അദ്ദേഹം കോന്നിയിൽ പറഞ്ഞു.

വീഡിയോ ഗാനം കൃത്രിമമായി ഉണ്ടാക്കിയതിനെതിരെ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോന്നിയിൽ തോൽവി ഭയന്ന് ഇടത് മുന്നണിയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

പ്രചാരണത്തിനായി മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന് കാണിച്ച് എൽഡിഎഫും യുഡിഎഫും കെ സുരേന്ദ്രനെതിരെ പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. പ്രചാരണ ഗാനത്തിൽ ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചത്.

സ്ഥാനാർത്ഥിയായ കെ.സുരേന്ദ്രൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്റെ ഫോട്ടോയും , ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവസഭകൾ കുർബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തിൽ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചുവെന്നതാണ് ആരോപണം. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓർത്തഡോക്‌സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വസികളുടെ വോട്ട് നേടുന്നതിന് വേണ്ടി സ്ഥാനാർത്ഥി മനപൂർവ്വം പ്രവർത്തിച്ചു. അതിനാൽ സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും , അഴിമതി പ്രവർത്തി നടത്തിയതിനും  നിയമ നടപടികൾ സ്വീകരിക്കണമെന്ന് യുഡിഎഫിന്റെ പരാതിയിൽ ആവശ്യപ്പെടുന്നു. 

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമായതിനാൽ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വീഡിയോ പ്രചാരണം തടയണമെന്നും കാണിച്ച് കോന്നിയിലെ ചീഫ് ഇലക്ഷൻ ഏജൻറ് അഡ്വക്കേറ്റ് ഓമല്ലൂർ ശങ്കരൻ ആണ് എൽഡിഎഫിന് വേണ്ടി പരാതി നൽകിയത്. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ അങ്കമാലി അതിരൂപതയിൽ നിന്നുള്ള ഓർത്തഡോക്സ് വൈദികനെ ബിജെപി കോന്നിയിൽ പ്രചാരണത്തിനിറക്കിയിരുന്നു. അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പഴന്തോട്ടം പള്ളിയിലെ വികാരി ആണ് കെ സുരേന്ദ്രനായി കോന്നിയിൽ പ്രചാരണത്തിനിറങ്ങിയത്. ബിജെപിയുടെ പ്രചാരണ ചുമതലയുള്ള എ എൻ രാധാകൃഷ്ണൻ കത്തോലിക്കാ ബാവയെ നേരിട്ട് കണ്ട് തെരഞ്ഞെടുപ്പിൽ പിന്തുണ ആവശ്യപ്പെടുകയും ചെയ്തിരുന്നു.