സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന സ്ത്രീകള്‍ക്കു നേരെയുള്ള വേശ്യാപ്രയോഗങ്ങള്‍; ശ്രീജാ നെയ്യാറ്റിന്‍കരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു
സ്ത്രീകളെ വേശ്യയെന്ന് വിളിച്ച് അപമാനിച്ച വിഷയത്തില്‍ ഫിറോസ് കുന്നുംപറമ്പലിനുണ്ടായ അനുഭവം നമ്മള്‍ കണ്ടതാണ്. ഇത്തരത്തില്‍ സാമൂഹ്യപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകള്‍ സഹിക്കേണ്ടി വരുന്ന ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ തനിക്കു നേരിടേണ്ടിനവന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നെഴുതിയിരി ക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കര.
വെറും തുറന്നുപറച്ചിലായല്ല മറിച്ച് ശക്തമായ പ്രതികരണമാകുകയാണ് ശ്രീജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
”പരോക്ഷമായും ഒളിച്ചും പാത്തും എന്നെ ചിലര്‍ വിളിക്കുന്ന വേശ്യാ വിളികളേക്കാള്‍ അന്തസുണ്ട് മുസ്ലീങ്ങളുടെ കിടക്ക പങ്കിടുന്നവളാക്കി ചിത്രീകരിച്ചു കൊണ്ട് സംഘികള്‍ എന്നെ പ്രത്യക്ഷത്തില്‍ വിളിക്കുന്ന വേശ്യാ വിളികള്‍ക്ക്”എന്നാണ് ശ്രീജ പറയുന്നത്.ഫിറോസിനെതിരെ പ്രതികരിച്ച ജസ്ലയെ ആദരിക്കുന്ന തായും ശ്രീജ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
”പരോക്ഷമായും ഒളിച്ചും പാത്തും എന്നെ ചിലർ വിളിക്കുന്ന വേശ്യാ വിളികളേക്കാൾ അന്തസുണ്ട് മുസ്ലീങ്ങളുടെ കിടക്ക പങ്കിടുന്നവളാക്കി ചിത്രീകരിച്ചു കൊണ്ട് സംഘികൾ എന്നെ പ്രത്യക്ഷത്തിൽ വിളിക്കുന്ന വേശ്യാ വിളികൾക്ക്…
എത്ര വേശ്യാവിളികൾ അതിജീവിച്ചാണ് ഞാൻ എന്ന സ്ത്രീയുടെ പൊതു പ്രവർത്തന ജീവിതം മുന്നോട്ടു പോകുന്നതെന്ന് നിനക്കൊക്കെ അറിയുമോ…? എത്ര അതിജീവന പോരാട്ടം നടത്തിയിട്ടാണ് പൊതുബോധത്തെയും പാട്രിയാർക്കിയേയും മതത്തേയും ബ്രേക്ക് ചെയ്ത് ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നറിയുമോ…? ആൺതുണ എന്ന പൊതുബോധ മുദ്രയെ തള്ളി കളഞ്ഞിട്ടു ഒരു പതിറ്റാണ്ടായി… ഞാൻ എഴുതുന്നത് വായിച്ചു നീയൊക്കെ കയ്യടിക്കുമ്പോൾ എടുത്ത രാഷ്ട്രീയ നിലപാടിന് ദിനംപ്രതി എന്നവണ്ണം പൊതുബോധം എനിക്ക് ചാർത്തി തന്ന പേരുകൾ നിനക്കൊക്കെ അറിയുമോ? ആ പേരാണിതൊക്കെ ‘മുസ്‌ലിം വർഗീയ വാദികളുടെ കിടപ്പറ പങ്കിടുന്നവൾ’ ..’സ്വന്തം മകളെപ്പോലും കാക്കമാർക്ക് കൂട്ടിക്കൊടുക്കുന്നവൾ’.. ബിരിയാണി തിന്നു തടിച്ചു വീർത്ത് കാമം മൂത്ത് നടക്കുന്നവൾ ‘പുല്ലുപോലെ ഞാനത് തള്ളിക്കളഞ്ഞത് ആരുടേയും ആശ്വാസ വചനങ്ങളിൽ തരളിതയായിട്ടല്ല എടുത്ത രാഷ്ട്രീയ നിലപാടിൽ ഉറപ്പുള്ളതുകൊണ്ടാണ്…
സ്വീകരിച്ച മറ്റൊരു രാഷ്ട്രീയ നിലപാടിന്റെ പേരിൽ ഇന്ന് ഞാൻ വേട്ടയാടപ്പെടുമ്പോൾ ഒട്ടും രാഷ്ട്രീയ അസ്വസ്ഥത ഇല്ല കാരണം ചാരിറ്റി പ്രവർത്തകനായ ഒരുവൻ സ്ത്രീയെ വേശ്യയെന്ന് അഭിസംബോധന ചെയ്തപ്പോൾ അവനെതിരെ നിയമനടപടി സ്വീകരിക്കണം എന്ന് ജനാധിപത്യ രീതിയിൽ ആവശ്യപ്പെട്ടതിന്റെ പേരിൽ അവൻ പരോക്ഷമായി ആക്ഷേപിച്ച ജസ്ല എന്ന സ്ത്രീയുടെ പൊതുബോധത്തിനെതിരെയുള്ള പോരാട്ടത്തെ ആദരിക്കുന്നു, സ്നേഹിക്കുന്നു എന്ന് പറഞ്ഞതിന്റെ പേരിൽ ഒക്കെയാണ് ഞാൻ വിചാരണ ചെയ്യപ്പെടുന്നത് എന്നോർക്കുമ്പോൾ അതിയായ സന്തോഷം മാത്രം ….
പറയാൻ ഒന്നേയുള്ളൂ ആരൊപ്പം നിൽക്കുന്നു എന്ന് നോക്കി ഈ നിമിഷം വരെ നീതിബോധത്തെ വഞ്ചിച്ചിട്ടില്ല… ഇനി അതുണ്ടാകുമെന്നാരും കരുതുകയും വേണ്ട…
നന്ദി..”