നൊബേല്‍ സമ്മാനം ലഭിക്കുന്നതിനുള്ള മാനദണ്ഡം വിദേശിയായ രണ്ടാം ഭാര്യയുണ്ടായിരിക്കണമെന്നത്; പരിഹാസവുമായി ബിജെപി ദേശീയ സെക്രട്ടറി

single-img
19 October 2019

2019ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ അഭിജിത് ബാനര്‍ജിയെ പരിഹസിച്ച് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ. ഒരാൾക്ക് നൊബേല്‍ സമ്മാനം ലഭിക്കുന്നതിനുള്ള മാനദണ്ഡം വിദേശിയായ രണ്ടാം ഭാര്യയുണ്ടായിരിക്കണമെന്നാണെന്ന് ബംഗാള്‍ മുന്‍ ബിജെപി പ്രസിഡന്‍റ് കൂടിയായ രാഹുല്‍ സിന്‍ഹ പരിഹസിച്ചു. നൊബേല്‍ ലഭിക്കുന്നതിനുള്ള ഡിഗ്രിയാണോ ഇതെന്ന് തനിക്കറിയില്ലെന്നും സിന്‍ഹ പറഞ്ഞു.

അഭിജിത് ബാനര്‍ജിയുടെഒപ്പം പുരസ്കാരം പങ്കിട്ട ഫ്രഞ്ചുകാരിയായ ഭാര്യ എസ്തര്‍ ദഫ്ലോയെ ഉദ്ദേശിച്ചായിരുന്നു രാഹുല്‍ സിന്‍ഹയുടെ പരാമര്‍ശം. മാത്രമല്ല, അഭിജിത് ബാനര്‍ജി ഇടതുപക്ഷ ചിന്താഗതിയുള്ളയാളാണെന്നും സിന്‍ഹ വ്യക്തമാക്കി.കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത് ശരിയാണ്. ഇടത് ആശയങ്ങള്‍ നിറച്ച് സാമ്പത്തിക ശാസ്ത്രത്തെ കളങ്കപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്.

ഇടതുപക്ഷ പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെ കൊണ്ടുപോകാനാണ് ഇവരുടെ ശ്രമം. എന്നാൽ ഇടത് നയം ഈ രാജ്യത്തിന് ദോഷമാണെന്നും സിന്‍ഹ പറഞ്ഞു. ഇന്നലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും അഭിജിത് ബാനര്‍ജിക്കെതിരെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞതാണെന്നായിരുന്നു പിയൂഷ് ഗോയലിന്‍റെ പരാമര്‍ശം.