ശബരിമലയില്‍ സര്‍ക്കാര്‍ വിനിയോഗിച്ച തുക; ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

single-img
18 October 2019

ശബരിമലയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിച്ച തുക എന്തിനൊക്കെയാണെന്ന് വെളിപ്പെടുത്തണമെന്ന ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫ് വസ്തുതകൾ മനസിലാക്കാതെ സംസാരിക്കുകയാണെന്നും ശബരിമലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 739 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടുണ്ടെന്നും 100 കോടി രൂപ ഇടത്താവളത്തിനും 50 കോടി ബേസ് ക്യാമ്പ് നിര്‍മാണത്തിനും അനുവദിച്ചിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

മാത്രമല്ല, ക്ഷേത്രത്തിലെ വരുമാന നഷ്ടംകുറയ്ക്കുന്നതിന് 100 കോടിയാണ് അനുവദിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസമായിരുന്നു ശബരിമല വികസന വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. ശബരിമലയിലേക്ക് 1273 കോടി രൂപ ചെലവഴിച്ചു എന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി ഈ തുക എന്തിനൊക്കെ ചെലവഴിച്ചു എന്നു വ്യക്തമാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം.

കഴിഞ്ഞ യുഡിഎഫ് സർക്കാർ ശബരിമലയ്ക്കായി 212 കോടി ചെലവഴിച്ചപ്പോള്‍ ഇടത് മുന്നണി സര്‍ക്കാര്‍ ചെലവഴിച്ചത് 1278 കോടി രൂപ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകളെന്നും എന്നാല്‍ ഈ സർക്കാർ വെറും 47.4 കോടി രൂപ മാത്രമാണ്ചെലവഴിച്ചതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. സംസ്ഥാന ബജറ്റില്‍ കാണുന്ന തുക ഇടത് സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല എന്നും അഞ്ചു വര്‍ഷം കൊണ്ട് 1500കോടി രൂപയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെലവാക്കിയതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടിയിരുന്നു.