അയോധ്യയില്‍ ജനിച്ചത് പ്രവാചകനല്ല, ശ്രീരാമന്‍; രാമക്ഷേത്രം നിര്‍മിക്കുന്നതോടെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ബാബാ രാംദേവ്

single-img
17 October 2019

അയോധ്യയില്‍ ജനിച്ചത് പ്രവാചകനായ മുഹമ്മദല്ലെന്നും ശ്രീരാമനാണെന്നും രാജ്യത്തെ മുസ്ലിം സമൂഹത്തിനറിയാമെന്ന് ബാബാ രാംദേവ്. ഇന്ന് ദില്ലിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു രാം ദേവിന്‍റെ പ്രസ്താവന. അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നതോടെ പ്രശ്നങ്ങള്‍ അവസാനിക്കും. ക്ഷേത്രം നിര്‍ബന്ധമായും അവിടെ നിര്‍മിക്കണം.

നടക്കാനുള്ള മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ തന്‍റെ പിന്തുണ ബിജെപിക്കാണ്. ഇനിയുള്ള 10-15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളോട് കിടപിടിക്കും. സ്ഥിരതയുള്ള ഭരണത്തിന് ബിജെപിയെ ശക്തിപ്പെടുത്തണമെന്നും ബാബാ രാംദേവ് പറഞ്ഞു.കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു.

മുന്‍കാലത്തെ സര്‍ദാര്‍ പട്ടേലിന് ശേഷം ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്നീ തത്വം ഉയര്‍ത്തിപ്പിടിക്കുന്നത് മോദിയും അമിത് ഷായുമാണെന്നും ബാബാ രാംദേവ് പറഞ്ഞു. സാമ്പത്തിക മാദ്യം എന്നത് എല്ലാ രാജ്യങ്ങളും അനുഭവിക്കുകയാണ്. ഇന്ത്യയില്‍ മോദി-ഷാ കൂട്ടുകെട്ടില്‍ മാത്രമേ സാമ്പത്തിക തളര്‍ച്ചയെ അതിജീവിക്കൂ.

രാജ്യത്തെ ദലിത് വാദികളും മാര്‍ക്സിസ്റ്റുകളും ചില സോഷ്യലിസ്റ്റുകളും ഇന്ത്യന്‍ പാരമ്പര്യത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയാണ്. ഇത്തരത്തില്‍ കുറച്ച് ആള്‍ക്കാര്‍ വെറുപ്പ് പ്രചരിപ്പിച്ച് രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കുന്നു. ഇത് അവസാനിപ്പിക്കണം. ഇവര്‍ക്കെതിരെയെല്ലാം ശക്തമായ നിയമം കൊണ്ടുവരണമെന്നും ബാബാ രാംദേവ് പറഞ്ഞു.