സ്ത്രീകളെ അസഭ്യം പറയുന്ന നന്മമരം: തന്നെ വിമർശിച്ച സ്ത്രീയെ വേശ്യയെന്ന് വിളിച്ച് ഫിറോസ് കുന്നംപറമ്പിൽ
ഫെയ്സ്ബുക്ക് ലൈവിലൂടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. തനിക്ക് നേരെ വിമർശനമുന്നയിച്ച സ്ത്രീയെ വേശ്യയെന്ന് പരാമർശിച്ചുകൊണ്ടുള്ള ലൈവ് വീഡിയോയാണ് ഫിറോസിനെതിരായ വിമർശനങ്ങൾക്ക് കാരണം.
താൻ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കായി
പ്രചാരണം നടത്തിയതിനെ വിമർശിച്ച സ്ത്രീയെ ആണ് ഫിറോസ് കുന്നംപറമ്പിൽ ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചത്.
“എന്നെക്കുറിച്ച് വളരെ മോശമായിട്ട് ഒരു സ്ത്രീ അവരുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയതുകണ്ടു. ഒരു സ്ത്രീ എന്ന് പറയുമ്പോ അവർക്ക് കൊടുക്കുന്ന ഒരു ബഹുമാനമൊക്കെയുണ്ട്. ഒരു കുടുംബത്തിന് ഒതുങ്ങാത്ത ഒരു സ്ത്രീ. ഒരു നാട്ടുകാർക്ക് മുഴുവൻ മോശമായി രീതിയിൽ ഇതാക്കുന്ന ഒരു സ്ത്രീ. ഇനി മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ പച്ചയ്ക്ക് വേശ്യാവൃത്തി നടത്തുന്ന ഒരു സ്ത്രീ. അത്തരമൊരു സ്ത്രീ എനിക്കെതിരെ ഒരു പോസ്റ്റർ വെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എന്തെങ്കിലുമൊക്കെ എഴുതിയാൽ ഫിറോസ് കുന്നംപറമ്പിലിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ”
എന്നായിരുന്നു ഫിറോസ് കുന്നംപറമ്പിൽ തന്റെ ലൈവ് വീഡിയോയിൽ പറഞ്ഞത്.
തുടർന്ന് ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്നവൾ, സ്വന്തം ശരീരം ആരാണെന്നു പോലുമറിയാത്ത കണ്ടവന്റെയൊക്കെ മുന്നിൽ കാഴ്ചവെച്ച് നടക്കുന്നവൾ എന്ന രീതിയിൽ യാതൊരു നിലവാരവുമില്ലാത്ത പരാമർശങ്ങളുമായി മര്യാദയുടെ എല്ലാ അതിർവരമ്പുകളും ഭേദിക്കുന്ന വീഡിയോയാണ് ഫിറോസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഫിറോസിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. തന്നെ വിമർശിക്കുന്നത് സ്ത്രീയാണെങ്കിൽ അവളേ വേശ്യയെന്ന് വിളിക്കുന്ന ഫിറോസിന്റെ വിവരക്കേടിനെതിരെ ട്രോളന്മാരും രംഗത്തെത്തിയിട്ടുണ്ട്.
ഇതിനു മുൻപും, തന്നെ വിമർശിച്ച സ്ത്രീകളെ ഫിറോസ് കുന്നംപറമ്പിൽ ഫെയ്സ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചിട്ടുണ്ട്. ലോറി ഡ്രൈവർമാരെല്ലാം എയിഡ്സ് പരത്തുന്നവരാണെന്ന ഫിറോസിന്റെ പരാമർശം വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.