തിഹാര്‍ ജയിലില്‍ കിടന്ന നൊബേല്‍ ജേതാവ്; അഭിജിത് ബാനര്‍ജിയുടെ ക്ഷുഭിത യൌവന കാലം അറിയാം

single-img
15 October 2019

2019ലെ സാമ്പത്തിക നൊബേല്‍ പുരസ്‌കാരം നേടിയത് ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയാണ്. ലോകത്തെ പട്ടിണി എങ്ങനെ ഇല്ലാതാക്കാം എന്ന വിഷയത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അഭിജിതിന് ഇന്ത്യയിലെ കുപ്രസിദ്ധമായ തിഹാര്‍ ജയിലില്‍ കിടന്ന ചരിത്രവും പറയാനുണ്ട്. പക്ഷെ അത് അഴിമതി നടത്തിയതിനോ മോഷണത്തിനോ അല്ലായിരുന്നു.

രാജ്യമാകെ ക്ഷുഭിത യൌവനങ്ങള്‍ ആവേശത്താല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച എണ്‍പതുകളില്‍ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങളുയര്‍ത്തി സമരം ചെയ്തതിനാണ് അഭിജിത് ബാനര്‍ജി ജയിലില്‍ പോയത്. 1983ല്‍ ഡല്‍ഹി ജെഎന്‍യുവില്‍ പഠിക്കവേ ആണ് അഭിജിത്തിനെ ജയിലില്‍ അടച്ചത്. സര്‍വകലാശാല അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലറെ തടഞ്ഞ കേസിലാണ് അഭിജിത്ത് ജയിലിലടക്കപ്പെട്ടത്.

അന്ന് ഏകദേശം 400 ഓളം വിദ്യാര്‍ത്ഥികളായിരുന്നു വൈസ് ചാന്‍സലറെ തടഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ട അഭിജിത് 10 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. ഇപ്പോള്‍ അമ്പത്തിയെട്ടുകാരനായ അഭിജിത്ത് ബാനര്‍ജി മുംബൈയിലാണ് ജനിച്ചത്. പശ്ചിമ ബംഗാളിലെ കല്‍ക്കത്ത പ്രസിഡന്‍സി സര്‍വ്വകലാശാല, ജെഎന്‍യു എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം 1988ല്‍ ഹാര്‍വഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തു.

യുഎസ് പൗരത്വമുള്ള ഭാര്യ എസ്തര്‍ ഡഫ്ലോ സെന്തില്‍ മുല്ലൈനാഥന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് സ്ഥാപിച്ചു. ഇതുവരെ ഇദ്ദേഹം നാല് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ 17 ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ ഉന്നത സമിതിയിലും അംഗമായിരുന്നു അദ്ദേഹം. ഇപ്പോള്‍ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഐഐടി പ്രൊഫസറായ അഭിജിത് നോട്ടുനിരോധനമടക്കമുള്ള രാജ്യത്തെ പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ അഭിപ്രായം പറയാന്‍ മടി കാണിച്ചിട്ടില്ല.