ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി, അംഗമായി അമിത് ഷായുടെ മകന്‍; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

single-img
14 October 2019

ബിസിസിഐയുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.നിലവില്‍ എല്ലാ സ്ഥാനത്തേക്കും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ബിസിസിഐ അംഗമാകുമെന്ന് നേരത്തെത്തന്നെ സൂചനയുണ്ടായിരുന്നു.

ഗുജറാത്തിലെ ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത് ജയ് ഷായായിരുന്നു.
ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്ത് ഗാംഗുലിക്ക് തുടരാനാവുക 10 മാസം മാത്രമാണ്. സംഘടനയുടെ പുതിയ നിയമങ്ങള്‍ അനുസരിച്ച് 2020 ജൂലൈ മുതല്‍ അദ്ദേഹത്തിന് കൂളിങ് ഓഫ് പിരീഡാണ്.

ഇതിന്റെ കാരണം, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ പല പദവികളും കൈകാര്യം ചെയ്തിട്ടുണ്ട്. മാത്രമല്ല നിലവില്‍ പ്രസിഡന്റുമാണ്. നിയമ പ്രകാരം ആറുവര്‍ഷക്കാലം മാത്രമേ ഒരാള്‍ക്ക് ക്രിക്കറ്റ് അസോസിയേഷന്‍ പദവികള്‍ വഹിക്കാനാവൂ. അതിനാല്‍ ഇനി അതില്‍ 10 മാസക്കാലമേ അവശേഷിക്കുന്നുള്ളൂ.

ഈ കാലയളവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ മാറ്റുകയാണു തന്റെ ലക്ഷ്യമെന്ന് ഗാംഗുലി ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ ഒരഭിമുഖത്തില്‍ പറഞ്ഞു. ആദ്യപരിഗണന ആഭ്യന്തര ക്രിക്കറ്റിനായിരിക്കുമെന്നും പ്രതിസന്ധിഘട്ടത്തില്‍ ബിസിസിഐയെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നും യുവ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അധികാരത്തില്‍ കയറുന്നതോടെ 33 വര്‍ഷം നീണ്ട സിഒഎയ്ക്കാണ് തിരശ്ശീല വീഴുന്നത്.മുന്‍പ് ലോധ കമ്മിറ്റി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് സിഒഎ നിലവില്‍ വന്നത്.