കൊല്ലത്ത് മകൻ അമ്മയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: കൂട്ടുപ്രതി പിടിയിൽ
കൊല്ലത്ത് അമ്മയെ മകന്‍ കൊന്ന് കുഴിച്ചുമൂടിയ കേസിലെ കൂട്ടുപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സുനിലിന്റെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുട്ടനെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. ദിവസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും മൃതദേഹം കുഴിച്ചിടാനും തെളിവുകള്‍ നശിപ്പിക്കാനുമടക്കം കുട്ടന്‍റെ സഹായം സുനില്‍ കുമാറിന് കിട്ടിയിട്ടുണ്ട്. ഭാര്യയുമായി പിണങ്ങി കഴിയുന്ന കുട്ടൻ പല ദിവസങ്ങളിലും സുനിൽ കുമാറിന്‍റെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് രാത്രി തങ്ങിയിരുന്നത്. സംഭവ ദിവസം രാത്രിയിലും ഇവിടെ എത്തിയ കുട്ടനോട് സുനിൽ കുമാര്‍ അമ്മ ബോധരഹിതയായി കിടക്കുന്ന കാര്യം അറിയിച്ചു. മര്‍ദ്ദിച്ചെന്നും പറഞ്ഞു. കട്ടിലില്‍ കിടക്കുകയായിരുന്ന സാവിത്രിയമ്മ മരിച്ചെന്ന് കുട്ടൻ പറഞ്ഞതോടെയാണ് കുഴിച്ചുമൂടാൻ സുനിൽകുമാര്‍ കുട്ടന്‍റെ സഹായം തേടിയത്.
ചെറിയ തൂമ്പ കൊണ്ട് ചെറിയ കുഴി എടുത്തശേഷം മൃതദേഹത്തിന്‍റെ കാലുകൾ മടക്കി വച്ച് ചരിച്ച് കുഴിയിലേക്കിറക്കി മണ്ണിട്ട് മൂടുകയായിരുന്നു. അതിനുശേഷമുള്ള ദിവസങ്ങളിലും കുട്ടൻ ഇവിടെ എത്തിയിരുന്നു. എന്നാല്‍, പൊലീസ് സുനില്‍ കുമാറിനെ പിടിച്ചതോടെ കുട്ടൻ ഒളിവില്‍ പോയി. കുട്ടന്‍റെ സഹായം കിട്ടിയെന്നുള്ള സുനില്‍കുമാറിന്‍റെ മൊഴി കിട്ടിയതോടെ പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടനേയും സുനില്‍കുമാറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
സാവിത്രിയമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാൽ മരണം സംഭവിച്ചിരിക്കുന്നത് ശ്വാസമുട്ടിയാണെന്ന കണ്ടെത്തൽ സുനില്‍ അമ്മ സാവിത്രിയെ ജീവനോടെയാണ് കുഴിച്ചു മൂടിയതാകാനുള്ള സാധ്യതയിലേയ്കും വിരൽ ചൂണ്ടുന്നുണ്ട്.