ജോളി സൈക്കോ സ്വഭാവമുള്ള സ്ത്രീയല്ല; ഏറ്റവും ബുദ്ധിമതിയായ കൊലയാളി: എസ് പി സൈമണ്‍

single-img
12 October 2019

കൂടത്തായി കൂട്ടകൊലപാതക കേസില്‍ പോലീസിന് ആവശ്യമുള്ളതെല്ലാം കിട്ടികഴിഞ്ഞെന്ന് റൂറല്‍ എസ്പി സൈമണ്‍. മുഖ്യ പ്രതിയായ ജോളി ബികോം ഡിഗ്രി പോലും പാസായിട്ടില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കല്ലറ തുറന്ന് പരിശോധന നടത്താന്‍ തീരുമാനിച്ചതോടെ തടയാനുള്ള ശ്രമം നടത്താനും ജോളി തയ്യാറായെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടക്കപ്പെട്ടവരുടെ കല്ലറ തുറന്നാല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മാത്യൂസിന്റെ വീട്ടിലും ജോളി പ്രചരിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിശ്വാസത്തെ മുൻനിർത്തി അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമം. എന്നാൽ പോലീസ് കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് കൊടുത്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്.

ഇന്നേവരെയുള്ള കേരള പൊലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. യാതൊരുതരത്തിലും ഉള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. അവർ ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. ജോളി ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു.

അതിനാൽ തന്നെയാണ് ഈ കേസ് പഠിക്കാനായി ഐപിഎസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രമാത്രം സങ്കീര്‍ണ്ണമാണ് കേസും പ്രതിയുമെന്നും എസ്പി സൈമണ്‍ പറഞ്ഞു.