20 വര്‍ഷത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവം; പിന്നെ ആംആദ്മിയില്‍; ഇപ്പോൾ വീണ്ടും കോൺഗ്രസിലേക്ക്; അല്‍ക്ക ലാംമ്പയുടെ രാഷ്ട്രീയ ജീവിതം ഇങ്ങിനെ

single-img
12 October 2019

ആംആദ്‍മി പാർട്ടി വിട്ട അല്‍ക്ക ലാംമ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ന് അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തുവച്ച് അല്‍ക്ക ലാംമ്പയെ കോണ്‍ഗ്രസിന്‍റെ ദില്ലിയുടെ ചുമതലയുള്ള പി സി ചാക്കോയും മറ്റ് നേതാക്കളും സ്വാഗതം ചെയ്തു.

മുൻപ് 20 വര്‍ഷത്തോളം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സജീവമായിരുന്ന അല്‍ക്ക 2014, ഡിസംബര്‍ 26 നാണ് ആംആദ്മിയില്‍ ചേരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ രാജ്യത്തെ ആംആദ്മി പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലെ ജനപ്രതിനിധികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അല്‍ക്ക ലാംമ്പയെ പുറത്താക്കിയിരുന്നു.

മാത്രമല്ല, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍ക്ക ലാംമ്പയെ ദില്ലി നിയമസഭ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അയോഗ്യയാക്കിയിരുന്നു. ആംആദ്മിയുടെ എംഎല്‍എ സൗരവ് ഭരധ്വാജിന്‍റെ പരാതിയിലായിരുന്നു നിയമസഭ സ്പീക്കറുടെ നടപടി.

ഈ നടപടിക്ക് പിന്നാലെ ആംആദ്മി പാര്‍ട്ടിയുമായുള്ള തന്‍റെ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് ട്വിറ്ററില്‍ അല്‍ക്ക കുറിച്ചിരുന്നു. അധികാരത്തിന്‍റെ ധാര്‍ഷ്ഠ്യം എല്ലാ കാലത്തും നിലനില്‍ക്കില്ല. ആം ആദ്മിയിലെ കാലത്തിൽ പാര്‍ട്ടിയിലേയും ഭരണത്തിലേയും ഒരാളുടെ ആധിപത്യത്തിനെതിരായ തന്‍റെ പോരാട്ടത്തില്‍ പ്രേരണയായ പ്രവര്‍ത്തകര്‍ക്കും, എല്ലാവര്‍ക്കും നന്ദിയെന്നും അല്‍ക്ക അന്ന് അല്‍ക്ക ട്വീറ്റ് ചെയ്തിരുന്നു.