മരട് ഫ്ലാറ്റുകള്‍: പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുത്തു; ഇനി വേണ്ടത് നഗരസഭ കൗൺസിലിൽ അംഗീകാരം

single-img
11 October 2019

സുപ്രീം കോടതി വിധി നടപ്പാക്കുന്ന ഭാഗമായി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് കരാര്‍ നൽകേണ്ട കമ്പനികളെ തീരുമാനിച്ചു. മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ്, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസ് എന്നീ കമ്പനികളെയാണ് സബ് കളക്ടര്‍ സ്നേഹിൽ കുമാർ സിംങ്ങിന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തെരഞ്ഞെടുത്തത്. ഇന്ന് മൂന്ന് കമ്പനികളായിരുന്നു അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്.ഇനി വേണ്ടത് ഈ തീരുമാനത്തിന് നാളെ നടക്കുന്ന നഗരസഭ കൗൺസിലിൽ അംഗീകാരം നൽകുക എന്നതാണ്.

അതേസമയം, സ്ഫോടനങ്ങളിലൂടെ ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചര്‍ച്ചയില്‍ കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് കമ്പനികൾക്കും മികച്ച നിലവാരമുണ്ട്. ഇവ പരിശോധിച്ച ശേഷമാണ് കമ്പനികളെ തെരഞ്ഞെടുത്തത്. നിയന്ത്രിതങ്ങളായ സ്ഫോടനത്തിലൂടെ സുരക്ഷിതമായി ഫ്ലാറ്റുകൾ പൊളിക്കും.

പൊളിക്കുന്ന സമയം നൂറ് മീറ്റർ ചുറ്റളവിൽ വരെ പൊടിപടലങ്ങളുണ്ടാകും. തെരഞ്ഞെടുക്കപ്പെട്ട കമ്പനികളോട് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ പ്രതിനിധികളും ഇൻഡോറിൽ നിന്നെത്തിയ കേരളാ സർക്കാർ ഉപദേശകൻ ശരത് ബി സർവാതെയും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ മരട് നഗരസഭയിൽ എത്തിയ ശരത് ബി സർവാതെ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടർ സ്നേഹിൽ കുമാറുമായും ചർച്ച നടത്തിയിരുന്നു.

പിന്നാലെ പൊളിക്കേണ്ട ഫ്ലാറ്റുകൾ പരിശോധിക്കുകയായിരുന്നു. പട്ടികയിലെ ഗോൾഡൻ കായലോരം ഫ്ലാറ്റ് ആണ് ആദ്യം സര്‍വ്വാതെ പരിശോധിച്ചത്. പൊളിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ സബ് കളക്ടർ നാളെ നഗര സഭ കൗൺസിലിൽ വിശദീകരിക്കും. അതേസമയം ഫ്ലാറ്റുകൾ പൊളിക്കുന്നതിലെ തങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.