കൂടത്തായി: തെളിവെടുപ്പില്‍ എന്‍ഐടി കാന്റീന്‍ ജീവനക്കാര്‍ ജോളിയെ തിരിച്ചറിഞ്ഞു; ഗുളികകളും കീടനാശിനിയുടെ കുപ്പികളും കണ്ടെടുത്തു
കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിയുമായി ക്രൈംബ്രാഞ്ച് കോഴിക്കോട് എന്‍ഐടിയില്‍ തെളിവെടുപ്പ് നടത്തുന്നു. എന്‍ഐടിയിലെ കന്റീന്‍ ജീവനക്കാര്‍ ജോളിയെ തിരിച്ചറിഞ്ഞു. എന്‍ഐടിയിലെ അധ്യാപിക എന്ന പേരിൽ ജോളി ആള്‍മാറാട്ടം നടത്തിയിരുന്നു. തുടർന്ന് എന്‍ഐടിയ്ക്കടുത്തുള്ള ബ്യൂട്ടി പാര്‍ലറിലും തെളിവെടുത്തു. കൊലപാതകങ്ങളിൽ ആദ്യ മൂന്നുമരണം നടന്ന പൊന്നാമറ്റം വീട്ടിലും തെളിവെടുപ്പ് നടന്നു.
തെളിവെടുപ്പിനായി എത്തിയപ്പോൾ ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി. തുടർന്ന് ശക്തമായ സുരക്ഷാ ഒരുക്കി പോലീസ് നാട്ടുകാരെ ബലപ്രയോഗത്തിലൂടെ നീക്കിയശേഷമാണ് ജോളിയെ പൊന്നാമറ്റം വീടിന്റെ മുറ്റത്തെത്തിച്ചത്. ഇവിടെ നിന്നും നിന്ന് ഗുളികകളും കീടനാശിനിയുടെ കുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ജോളിയുടെ വിദ്യാഭ്യാസരേഖകള്‍ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തന്റെ ആധാര്‍, റേഷന്‍കാര്‍ഡ് തുടങ്ങിയവയും വീട്ടില്ലില്ലെന്നാണ് ജോളി അറിയിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ജോളിയെ സമീപത്തെ മാത്യു മഞ്ചാടിയിലിന്റെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. ഇവിടെ നിന്നും താമരശേരി ഡിവൈഎസ്പി ഓഫിസില്‍ ഭക്ഷണത്തിനുശേഷം പുലിക്കയത്തും എത്തിച്ച് തെളിവെടുത്തു. ജോളി മുൻപ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.
ജോളിയുടെ മക്കളാണ് ഈ ഫോണുകള്‍ പോലീസിന് കൈമാറിയത്. തുടർന്ന് ജോളിയുടെ മക്കളുടെയും മരിച്ച റോയിയുടെ സഹോദരി റെഞ്ചിയുടെയും മൊഴികള്‍ അന്വേഷണസംഘം രേഖപ്പെടുത്തി. കേസിൽ ജോളിയുടെ അറസ്റ്റിനുശേഷം പിതൃസഹോദരിയായ റെഞ്ചിക്കൊപ്പം പോയ മക്കളുടെ കയ്യിലായിരുന്നു ഫോണുകള്‍. ഇവര്‍ ഇപ്പോൾ താമസിക്കുന്ന വൈക്കത്തെത്തി അന്വേഷണസംഘം ഇവ വാങ്ങുകയായിരുന്നു.വൈക്കത് ഫോണുകള്‍ വാങ്ങാനെത്തിയ സംഘം ജോളിയുടെ രണ്ട് ആണ്‍മക്കളുടെ മൊഴിയും രേഖപ്പെടുത്തി.