വൻ തുകയുടെ വായ്പയിൽ എസ്ബിഐ എഴുതിത്തള്ളിയത് 76,600 കോടി രൂപയുടെ കിട്ടാക്കടം

single-img
10 October 2019

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം 76,600 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി, ഏകദേശം 220 പേരുടെ വായ്പകളാണ് ഇത്തരത്തില്‍ എഴുതിത്തള്ളിയത്. 100 കോടി രൂപയില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയ വായ്പകളാണ് ഇവ ഓരോന്നും. ഈ വർഷം മാർച്ച് 31 വരെ 37,700 കോടി രൂപയുടെ വായ്പകളെ തിരിച്ചുപിടിക്കാനാകാത്തവയായി എസ്ബിഐ പ്രഖ്യാപിച്ചു.

500 കോടി രൂപമുതൽ കൂടുതൽ തുകകൾ വായ്പയെടുത്ത 33 പേരുടേതാണ് ഈ വായ്പകള്‍. വിവരാവകാശ നിയമപ്രകാരം ഒരു ദേശീയ ചാനലിന് റിസർവ് ബാങ്ക് നൽകിയ റിപ്പോര്‍ട്ടിലാണ് ഏറ്റവും പുതിയ ഈ വിവരങ്ങളുളളത്. തിരികെ കിട്ടാത്ത തുകയുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ മുന്നിലുളളത് പൊതുമേഖല ബാങ്കുകളാണ്.

500 കോടി രൂപയോ അതില്‍ കൂടുതലോ വായ്പയുളള 33 ഉം 100 കോടിയോ അതില്‍ കൂടുതലോ കടമെടുത്ത 220 വായ്പകളും സ്റ്റേറ്റ് ബാങ്ക് എഴുതിത്തള്ളി. ഇക്കാര്യത്തിൽ പഞ്ചാബ് നാഷണല്‍ ബാങ്കാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ചു നോക്കിയാൽ രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ കടം എഴുതി മാറ്റുന്നതില്‍ പിന്നിലാണ്.

ഈ വർഷം 100 കോടിയോ അതില്‍ കൂടുതലോ കടമുളള 37 വായ്പകള്‍ മാത്രമാണ് പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ എഴുതി മാറ്റിയത്. പൊതുമേഖലാ ബാങ്കുകളെ പോലെ 500 കോടിയില്‍ കൂടുതലുളള വായ്പകളെ ഒന്നും ഐസിഐസിഐ എഴുതിത്തളളിയിട്ടില്ല. ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്ന് 100 കോടി രൂപയോ അതിൽ കൂടുതലോ വായ്പയെടുത്ത സ്ഥാപനങ്ങൾക്കായി മൊത്തം 2.75 ലക്ഷം കോടി രൂപ എഴുതിത്തള്ളി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 500 കോടി രൂപയും അതിൽ കൂടുതലും വായ്പ നൽകിയവരുടെ 67,600 കോടി രൂപ കിട്ടാകടമായി പ്രഖ്യാപിച്ചു.