റാഫേല്‍ : പുതിയ ട്രക്ക് വാങ്ങിയാൽ നാരങ്ങമാല ചാർത്തുന്നതു പോലെയാണ് പ്രതിരോധമന്ത്രി പൂജ നടത്തിയത്; പരിഹാസവുമായി എന്‍സിപി
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പോര് ശക്തമാകുകയാണ്.രാജ്യത്തിന്റെ സുരക്ഷയെ പറ്റി സംസാരിക്കുന്നവർ റാഫേൽ വിമാനത്തില്‍ പൂജ നടത്തിയത് പുതിയ ട്രക്ക് വാങ്ങിയത് പോലെയാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പരിഹസിച്ചു. എന്നാൽ, കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും നിലപാടുകൾ ദേശവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിന് മറുപടി പറഞ്ഞു.
ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് തെളിവ് ചോദിക്കുന്നവരാണ് കോൺഗ്രസും എൻസിപിയും. ഇതുതന്നെയാണ് പാകിസ്താനും ചെയ്യുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു. കഴിഞ്ഞ യുപിഎ ഭരണകാലത്ത് തീവ്രവാദികൾ ഇന്ത്യയിലേക്ക് യഥേഷ്ടം നുഴഞ്ഞ് കയറി. ഇപ്പോൾ ഒന്നിന് പത്തെന്ന നിലയിൽ തിരിച്ചടിക്കുന്ന സർക്കാരാണിത്.370 എടുത്ത് കളഞ്ഞതിനെ എന്തിനാണ് എതിർക്കുന്നതെന്ന് കോൺഗ്രസും എൻസിപിയും ജനങ്ങളോട് മറുപടി പറയണമെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ച് വാചാലരാവുന്നവർ റഫാല്‍ ഫൈറ്റർ വിമാനത്തോട് ചെയ്തത് കടന്നുപോയെന്ന് ശരദ് പവാർ പരിഹസിച്ചു. പുതിയ ഒരു ട്രക്ക് വാങ്ങിയാൽ നാരങ്ങമാല ചാർത്തുന്നതു പോലെയാണ് പ്രതിരോധമന്ത്രി പൂജ നടത്തിയതെന്ന് പവാർ പറഞ്ഞു. റാഫേലിൽ നടത്തിയ പൂജ നല്ല തമാശയാണെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഗാർഗേയും നേരത്തെ പരിഹസിച്ചിരുന്നു. സംസ്ഥാനത്തിൽ സഖ്യത്തിലില്ലെങ്കിലും രാജ് താക്കറെയുടെ നവനിർമ്മാൺ സേനയ്ക്കൊപ്പം ഒരുമിച്ച് പ്രചാരണം നടത്തുമെന്ന് എൻസിപി നേതാവ് അജിത് പവാർ പറഞ്ഞു.
മുൻപും പരസ്പരം മത്സരിക്കാതെ ഇരുപാർട്ടികളും സ്ഥാനാർഥികളെ പലയിടങ്ങളിലും പിൻവലിച്ചിരുന്നു.ബിജെപി- ശിവസേന മുന്നണിയുടെ വോട്ട്ബാങ്കിൽ കടന്ന് കയറാൻ ഇതിലൂടെ സാധിക്കുമെന്ന നിരീക്ഷണമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.