കൂടത്തായി കൊലപാതകങ്ങള്‍ പാകിസ്താനിലും ചര്‍ച്ച; പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത് പാക് പത്രം ‘ദി ഡോണ്‍’
കേരളത്തിലെ ജില്ലയിൽ കൂടത്തായി കൊലപാതക പരമ്പര വെളിച്ചത്തേക്ക് വന്നപ്പോള്‍ കേരളത്തിനാകെ ഞെട്ടലാണുണ്ടായത്. വീട്ടമ്മയായ ഒരു സ്ത്രീ നടത്തിയ ആസൂത്രിതമായ കൊലപാതകങ്ങള്‍ എന്നതിനപ്പുറം 17 വര്‍ഷത്തോളം ആര്‍ക്കും സംശയം പോലുമുണ്ടായില്ലെന്നതാണ് ഏവരെയും ഞെട്ടിച്ചത്. പതിയെ രാജ്യമാകെ ചര്‍ച്ചയായ കൂടത്തായി കൊലപാതക പരമ്പര ഇപ്പോള്‍ ഇതാ പാകിസ്താനിലും ചര്‍ച്ചയാകുകയാണ്.
പാക്കിസ്ഥാനിലെ പ്രമുഖ ദിന പത്രമായ ദി ഡോണ്‍ വലിയ പ്രാധാന്യത്തോടെയാണ് കേരളത്തിലെ സ്ത്രീ നടത്തിയ കൊലപാതക പരമ്പര റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമ്പത്തിനായി 17 വര്‍ഷത്തിനിടെ ആറ് കുടുംബാംഗങ്ങളെകൊന്ന സ്ത്രീ എന്ന തലക്കെട്ടോടെയാണ് ഡോണ്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഉര്‍ദു ഭാഷയിലാണ് ജോളിയുടെ കൊലപാതക പരമ്പര ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല, ഇത്രയും കാലം ഇത് മറച്ചുവയ്ക്കാന്‍ കഴിഞ്ഞതിലെ ഞെട്ടലും റിപ്പോർട്ടിൽ മറച്ചുവയ്ക്കുന്നില്ല.
അതേസമയം , ജോളി തഹസില്‍ദാര്‍ ജയശ്രീയുടെ മകള്‍, മുന്‍ഭര്‍ത്താവായ റോയിയുടെ സഹോദരി റെഞ്ചിയുടെ മകള്‍ എന്നിവരെ കൂടാതെ മൂന്നാമതൊരു പെണ്‍കുട്ടിയെ കൂടി വധിക്കാന്‍ ശ്രമിച്ചിരുന്നു എന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കൊല്ലപ്പെട്ട റോയിയുടെ ബന്ധുവായ മാര്‍ട്ടിന്‍റെ മകളെയാണ് ജോളി വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.