അപകടം ഉണ്ടാകുമ്പോള്‍ മദ്യപിച്ചിരുന്നില്ല, വാഹനം ഓടിച്ചത് വഫ ഫിറോസ് എന്ന് ശ്രീറാം വെങ്കിട്ടരാമന്‍; സസ്‌പെന്‍ഷന്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍

single-img
9 October 2019

തേജസ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് സസ്‌പെന്‍ഷനിലായ സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍. സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം ചീഫ് സെക്രട്ടറിക്കു നല്‍കിയ വിശദീകരണത്തിലാണ് ശ്രീറാം ഇങ്ങിനെ പറയുന്നത്.

എന്നാൽ, സർക്കാർ ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി രണ്ടുമാസത്തേക്കു കൂടി നീട്ടി. അപകട കേസിൽ ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാലാണിത്. അപകടം ഉണ്ടാകുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് കാര്‍ ഓടിച്ചിരുന്നതെന്നും ഏഴുപേജുള്ള വിശദീകരണക്കുറിപ്പില്‍ അദ്ദേഹം പറയുന്നു. മാത്രമല്ല, വിഷയത്തില്‍ തന്റെ വാദം കേള്‍ക്കണമെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ വിശദീകരണം സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. വീണ്ടും ആവശ്യമെങ്കില്‍ മാത്രമേ സമിതി മുന്‍പാകെ വിശദീകരണം നല്‍കാനുള്ള അവസരം നല്‍കൂ.

ശ്രീറാം നല്‍കിയ വിശദീകരണക്കുറിപ്പ് ഇങ്ങനെ:

‘മദ്യപിക്കാത്ത ആളാണ്‌ ഞാന്‍. സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ല. കൂടെയുണ്ടായിരുന്ന വഫ സുഹൃത്താണ്. അവരാണു വാഹനമോടിച്ചിരുന്നത്. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടശേഷം ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ മദ്യപിച്ചതായുള്ള ദൃക്‌സാക്ഷി മൊഴികള്‍ ശരിയല്ല. രക്തത്തില്‍ മദ്യം കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല.’

ഓഗസ്റ്റ് മാസം മൂന്നിന് രാത്രി 12.55-നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്.