കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അവിശുദ്ധ ബന്ധം രൂപപ്പെടുന്നു: വിടി ബല്‍റാം

single-img
9 October 2019

വളരെ കഠിനാധ്വാനം ചെയ്ത് പഠിച്ച് പിഎസ്‍സി റാങ്ക് പട്ടികയില്‍ സ്ഥാനം പിടിച്ചവരുടെ തലയ്ക്ക് മുകളിലൂടെ ശിവരഞ്ജിത്തിനെയും നസീമിനെയും പോലുള്ള എസ്എഫ്ഐ-ഡിവൈഎഫ്ഐ ക്രിമിനലുകളെ പ്രതിഷ്ഠിച്ച പിണറായി സര്‍ക്കാരിനെതിരെ ഈ ഉപതെരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ വിധിയെഴുതുമെന്ന് വി ടി ബല്‍റാം എംഎല്‍എ.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അവിശുദ്ധ ബന്ധം രൂപപ്പെടുന്നു എന്നും ബല്‍റാം ആരോപിച്ചു. അതിന്റെ സൂചനയായി അരൂരില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയും സിപിഎമ്മിന്റെ പ്രമുഖനായ നേതാവിന്റെയും സാന്നിധ്യത്തില്‍ ആര്‍എസ്എസ് നേതാക്കന്മാരെ വീട്ടില്‍പോയി കണ്ട് അവരുടെ പിന്തുണ നേടി. ഇത് ഈ അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായിട്ടാണ്. ഇരു കൂട്ടരും പുറമെ ശത്രുക്കളാണെങ്കിലും അന്തര്‍ധാര സജീവമാണെന്നും ബല്‍റാം പറഞ്ഞു.

അതേപോലെ തന്നെ വട്ടിയൂര്‍ക്കാവില്‍ കൃത്രിമമായി ഉണ്ടാക്കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതിച്ഛായയല്ല മറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷം ഈ നഗരത്തിനുവേണ്ടി പ്രശാന്ത് ചെയ്ത പ്രവര്‍ത്തനങ്ങളാണ് വോട്ടര്‍മാര്‍ വിലയിരുത്തേണ്ടത്. മണ്ഡലത്തില്‍ കെ മോഹന്‍കുമാര്‍ അഭിമാനകരമായ വിജയം നേടുമെന്നും വി ടി ബല്‍റാം പറഞ്ഞു.