കൂടത്തായി: ഭാര്യയെയും കുഞ്ഞിനെയും ജോളി കൊന്നത് തന്‍റെ അറിവോടെ; കുറ്റസമ്മതവുമായി ഷാജു

single-img
7 October 2019

കൂടത്തായിയിൽ നടന്ന കൊലപാതകങ്ങളിൽ തന്‍റെ പങ്ക് സമ്മതിച്ച് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. തന്‍റെ സ്വന്തം ഭാര്യയെയും പത്ത് മാസം മാത്രം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്‍റെ അറിവോടെയാണെന്ന് ഷാജു പറഞ്ഞു. കുട്ടിയായ ആൽഫിനെ ആദ്യം ജോളി കൊന്നു. അതിന് ശേഷം ഭാര്യ സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് ഒന്നിച്ച് വയനാട് പനമരത്തേക്ക് ഒരു കല്യാണത്തിന് ജോളിയുമൊന്നിച്ച് പോയപ്പോഴാണ്. ഷാജു പറഞ്ഞു.

സിലിയുടെ മകനെയും കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടതാണ്. അതിനെ താൻ എതിർത്തെന്നും, തന്‍റെ അച്ഛനുമമ്മയും മകനെ നോക്കിക്കോളുമെന്ന് പറഞ്ഞ് അത് ഒഴിവാക്കിയെന്നും ഷാജു വെളിപ്പെടുത്തി. ഭാവിയിൽ മകൾ ബാധ്യതയാകുമെന്ന് ഞങ്ങൾ രണ്ട് പേരും ഭയന്നു. അതിനാലാണ് കൊല്ലാൻ തീരുമാനിച്ചതെന്നും ഷാജു പോലീസിനോട് സമ്മതിച്ചു. പോലീസിനോട് ഷാജുവിന്‍റെ അച്ഛൻ സക്കറിയയും കുറ്റം സമ്മതിച്ചിട്ടുണ്ട്.
തന്നോട് കൊലപാതകവിവരം തന്‍റെ മകൻ പറഞ്ഞിരുന്നുവെന്നാണ് സക്കറിയ പറ‍ഞ്ഞത്.

അന്വേഷണ ഭാഗമായി പോലീസ് സ്റ്റേഷനിലെത്തിയ സക്കറിയയെയും ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. പോലീസിന്റെ മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജു കുറ്റങ്ങൾ ഓരോന്നായി സമ്മതിച്ചത്. തുടക്കത്തിൽ ജോളിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്ത സമയത്ത് ഷാജുവിനെയും പോലീസ് വിളിച്ച് വരുത്തിയിരുന്നു എങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ശരിയായ തെളിവുകളില്ലാതെ ഷാജുവിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് പോലീസിനും അറിയാമായിരുന്നു. അവസാനം ജോളിയുടെ കുറ്റ സമ്മതമൊഴിയും മറ്റ് തെളിവുകളും കൃത്യമായി ശേഖരിച്ച് ഷാജുവിനെ തിരികെ വിളിപ്പിച്ചു, ചോദ്യം ചെയ്തു അങ്ങിനെ ഷാജു കുറ്റം സമ്മതിക്കുകയും ചെയ്തു. തുടക്കത്തിൽ ജോളിയാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് അറിയാമായിരുന്നു എന്ന് മാത്രമാണ് ഷാജു പറഞ്ഞിരുന്നത്.ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു എല്ലാം ഷാജു സമ്മതിച്ചത്.