കൂടത്തായിയി കൊലപാതകങ്ങള്‍: ചുരുളഴിഞ്ഞതിന്‍റെ പിന്നില്‍ രഹസ്യാന്വേഷണം നടത്തി എസ്ഐ ജീവന്‍ ജോര്‍ജ് തയ്യാറാക്കിയ റിപ്പോര്‍ട്ട്
‘കൂടത്തായിയിൽ നടന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണ്. ഇവ വെറും സ്വത്തുതര്‍ക്കം മാത്രമായി പരിഗണിക്കാനാവില്ല. അസ്വാഭാവിക മരണങ്ങള്‍ സംഭവിച്ചയിടത്തെല്ലാം ജോളിയുടെ സംശയകരമായ സാന്നിധ്യമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യാജ ഒസ്യത്തുമെല്ലാം ദുരൂഹത കൂട്ടുന്നതാണ്. അതിനാല്‍ സമഗ്ര അന്വേഷണം വേണം.’- ഇത് എസ്ഐ ജീവന്‍ ജോര്‍ജ് എഴുതിയ റിപ്പോർട്ടിലെ വരികൾ.
കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞതിനു പിന്നില്‍ കോഴിക്കോട് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജീവന്‍ ജോര്‍ജ് തയ്യാറാക്കിയ ഈ റിപ്പോർട്ടിന് പ്രാധാന്യമുണ്ട്. കേവലം സ്വത്തുതര്‍ക്കമെന്നു പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ പോലും എഴുതിത്തള്ളിയ കേസിന്റെ ദുരൂഹസ്വഭാവം പുറത്തുകൊണ്ടുവന്നത് ജീവന്‍ ജോര്‍ജാണ്.
ഔദ്യോഗിക ഭാരമില്ലാതെ രഹസ്യാന്വേഷണം നടത്തി അദ്ദേഹം തയ്യാറാക്കിയ മൂന്ന് പേജുള്ള റിപ്പോര്‍ട്ടായിരുന്നു കേരളത്തെ നടുക്കിയ കൂടത്തായി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. സംശയത്തെ തുടർന്ന്
25 ദിവസം നീളുന്ന രഹസ്യാന്വേഷണമായിരുന്നു ജീവന്‍ നടത്തിയത്. കുടുംബത്തിലെ സ്വത്തിന്മേൽ വ്യാജ ഒസ്യത്തിലും അംഗങ്ങളുടെ മരണങ്ങളിലും സംശയമുന്നയിച്ച് അമേരിക്കയിലുള്ള റോജോ ഇക്കഴിഞ്ഞ ജൂണിലാണ് കോഴിക്കോട് റൂറല്‍ എസ്പിക്കു പരാതി നല്‍കിയത്. അവിടെ നിന്നും എസ്പി പരാതി താമരശ്ശേരി ഡിവൈഎസ്പിക്കു കൈമാറി.
പരാതിയിന്മേൽ പലരുടെയും മൊഴിയെടുത്ത ഡിവൈഎസ്പി പക്ഷെ ഇത് സ്വത്തുതര്‍ക്കം മാത്രമെന്നു പറഞ്ഞു പരാതി എഴുതിത്തള്ളി. എന്നാൽ പരാതി കണ്ട സ്‌പെഷ്യല്‍ ബ്രാഞ്ചിനു സംശയമുണ്ടായി. ഇതിനെ തുടർന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മയില്‍ അന്വേഷണത്തിനായി എസ്ഐ ജീവന്‍ ജോര്‍ജിനെ ചുമതലപ്പെടുത്തി.
അന്വേഷണം ഏറ്റെടുത്ത ശേഷം ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ വാഹനത്തിലായിരുന്നു ജീവന്‍ പരിശോധനയ്ക്കായി ഇറങ്ങിയത്. കോഴിക്കോട്എന്‍ഐടിയിലും കൂടത്തായി, കൂരാച്ചുണ്ട്, കോടഞ്ചേരി, ഓമശ്ശേരി എന്നിവിടങ്ങളിലും പരിശോധന നടത്തി. എല്ലാം നടത്തിയത് രഹസ്യമായിത്തന്നെയായിരുന്നു.
സ്വത്തുക്കളിൽ അവകാശത്തിനായുള്ള വ്യാജ ഒസ്യത്തും മരണങ്ങളുണ്ടാകുമ്പോഴുള്ള ജോളിയുടെ സാന്നിധ്യവും റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുനര്‍വിവാഹവും ചേര്‍ത്തുവായിച്ചപ്പോഴാണ് ജീവന് ഇവ കൊലപാതകങ്ങളാണെന്നു മനസ്സിലായത്.ആ സമയം റൂറല്‍ എസ്.പിയായ കെജി സൈമണ്‍ ചുമതലയേറ്റു. കൊലപാതകമെന്ന് റിപ്പോര്‍ട്ട് നല്‍കിയ ജീവനെ എസ്പി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. അതോടുകൂടി കോടഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത 189/2011 കേസ് ഫയല്‍ വീണ്ടും തുറക്കാന്‍ പോലീസ് തീരുമാനിച്ചു. കുടുംബനാഥനായിരുന്ന റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസായിരുന്നു ഇത്.
കേസിൽ പ്രത്യേക സംഘമുണ്ടാക്കി വിശദമായ അന്വേഷണത്തിനു കണ്ണൂര്‍ റേഞ്ച് സിഐ സേതുരാമന്‍ ഉത്തരവിറക്കി. അത് പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി രൂപീകരിച്ച സംഘത്തില്‍ ജീവനെയും ഉള്‍പ്പെടുത്തി. മുൻപത്തെ പോലെ തന്നെ
രഹസ്യസ്വഭാവം കൈവിടാതെയായിരുന്നു ഈ സംഘത്തിന്റെയും അന്വേഷണം. ഇവർ തെളിവുകള്‍ ഓരോന്നായി ശേഖരിക്കുകയും ജോളിയുടെ ഓരോ നീക്കങ്ങളും പരിശോധിക്കുകയും ചെയ്തു.
അന്വേഷണത്തിലെ ഓരോ ദിവസത്തെയും പുരോഗതി എസ്പി നേരിട്ടു വിലയിരുത്തി. ഒടുവിൽ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചതോടെയാണ് കൊലപാതകങ്ങളാണെന്ന യാഥാര്‍ഥ്യം പുറംലോകം അറിയുന്നത്.