അവസരവാദി കഴിവുകെട്ടവനാണ് ഡിജിപി എന്ന് മുല്ലപ്പള്ളി; പോലീസിന്റെ പുതിയ ചിഹ്നത്തിൽ വിവാദം
കേരളാ പോലീസിന്റെ പുതിയ ചിഹ്നത്തിൽ ചുവപ്പ് നിറം പോലീസിനെ സർക്കാർ രാഷ്ട്രീയ വത്ക്കരിച്ചതിന്റെ പ്രതീകമാണെന്ന് പ്രതിപക്ഷം. വെള്ള നിറമുള്ള പ്രതലത്തിൽ മഞ്ഞയും കറുപ്പും കലർന്നതായിരുന്നു കേരള പൊലീസിന്റെ ഇതുവരെയുള്ള ചിഹ്നം. ഇതിൽ ചുവപ്പ് നിറത്തിലാണ് കേരള പോലീസ് എന്നെഴുതിയിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം പരിഷ്ക്കരിച്ച ചിഹ്നത്തിൽ കറുത്ത പ്രതലത്തിൽ മഞ്ഞയും, പച്ചയും ഉണ്ടെങ്കിലും ചുവപ്പിനാണ് മുൻതൂക്കം. ഇനിമുതൽ ഈ ചിഹ്നം മാത്രമേ ഉപയോഗിക്കാവൂ എന്ന് ഡിജിപി ഉത്തരവുമിറക്കി.
പുതിയ ചിഹ്നത്തിലെ ചുവപ്പാണ് പ്രതിപക്ഷത്തിന്റെ ആയുധം.
മുൻപൊക്കെ പോലീസ് ചിഹ്നം പലരും പല നിറത്തിൽ ഉപയോഗിക്കാറുണ്ടെന്നും ഏകീകൃത രൂപം ഉറപ്പാക്കാനാണ് പരിഷ്ക്കരിച്ചതെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. പുതിയ ചിഹ്ന വിവാദത്തിൽ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി.
ഡിജിപി ചുവപ്പിനോടും കാവിയോടും വിധേയത്വമുള്ള അവസരവാദി കഴിവുകെട്ടവനാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കേരളാ പോലീസിന്റെ ലോഗോ മാറ്റിയത് ആരുടെ താത്പര്യപ്രകാരമാണെന്ന് മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് കാലത്ത് പൊലീസ് ലോഗോയിൽ ചുവപ്പ് ചേർത്തതിൽ പ്രതിഷേധമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
അതേപോലെ തന്നെ, പോലീസ് ഡ്രെസ് കോഡ് പാലിക്കുന്നില്ലെന്നും കയ്യിൽ ചരടും കെട്ടി നടക്കുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. മാത്രമല്ല, കൗ ബോയ് വേഷമിട്ടാണ് പോലീസ് പൊതു ചടങ്ങിനെത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.