‘ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തിനടിയില്‍ ഞാനും ഒപ്പ് വെക്കുന്നു’; പ്രധാനമന്ത്രിക്ക് സാംസ്‌ക്കാരിക പ്രവര്‍ത്തകർ എഴുതുന്ന തുറന്ന കത്ത്

single-img
5 October 2019

ഇന്ത്യൻ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് വിവിധ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ തുറന്ന കത്ത്. ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തിനടിയില്‍ ഞാനും ഒപ്പ് വെക്കുന്നു എന്ന് ആരംഭിക്കുന്ന കത്തിൽ സിവിക്ചന്ദ്രന്‍, സുനില്‍ പി ഇളയിടം, കെ ഇ എന്‍ ,പി എന്‍ ഗോപീകൃഷ്ണന്‍ കെ പി രാമനുണ്ണി, എം ബി രാജേഷ്, ഖദിജ മുംതാസ് തുടങ്ങി നിരവധിപേരാണ് ഒപ്പുവെച്ചത്.

ഭരിക്കുന്ന പാര്‍ട്ടിയെ വിമര്‍ശിക്കുക എന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതാവില്ല. അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയും രാജ്യമെന്നതിന് സമാനപദമാവുകയുമില്ല. മറിച്ച് അത് ആ രാജ്യത്തെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നു മാത്രമേ ആവുകയുള്ളൂ. അതിനാല്‍ തന്നെ ഭരിക്കുന്ന സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളെ ദേശവിരുദ്ധ വികാരങ്ങളുമായി കൂട്ടിയിണക്കാവുന്നതുമല്ല. എന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കത്തിന്റെ പൂർണ്ണരൂപം വായിക്കാം:

ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തിനടിയില്‍ ഞാനും ഒപ്പ് വെക്കുന്നു……….

To,
ശ്രീ നരേന്ദ്രദാമോദര്‍ മോഡി
ഇന്ത്യന്‍ പ്രധാനമന്ത്രി .

പ്രിയ പ്രധാനമന്ത്രിക്ക്,
സമാധാന പ്രിയരും ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരുമായ ഞങ്ങള്‍ അടുത്ത കാലത്തായി നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ദാരുണ സംഭവങ്ങളില്‍ അത്യന്തം ആശങ്കാകുലരാണ്.
ഇന്ത്യയെ ഒരു മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്ക് എന്ന രീതിയിലാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. മത-വംശം – ജാതി- ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും ഇവിടെ തുല്യരുമാണ്. ആയതിനാല്‍ ഒരോ ഇന്ത്യക്കാരനും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ ലഭ്യമാകുന്നതിന് വേണ്ടിയാണ് ഞങ്ങളുടെ ഈ നിവേദനം:

  1. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പെട്ട് ഇന്ത്യയിലെ മുസ്ലീം ദളിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ കൊലചെയ്യപ്പെടുന്ന സ്ഥിതിവിശേഷം എത്രയും പെട്ടന്ന് അവസാനിപ്പിക്കപ്പെടേണ്ടതാണ്. NCRB (National Crime Records Bureau) യുടെ 20l6 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 840തില്‍ കുറയാത്ത അതിക്രമങ്ങള്‍ ദളിതര്‍ക്കു നേരെ നടന്നിട്ടുണ്ട്. എന്നാല്‍ അതേ വര്‍ഷം തന്നെ ആ വിഷയത്തില്‍ കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം തുലോം കുറവാണു താനും! കൂടാതെ മതപരമായ വെറിയുടെ പേരില്‍ മാത്രം 2009 ജനവരി ഒന്നിനും 2018 ഒക്‌റ്റോബര്‍ 29 നും ഇടയില്‍ 254 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.

അതില്‍ 91 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുകയും 579 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരിക്കുന്നു. (Fact Checker.in database (Oct.30, 2018) The citizens religious hate Crime watch രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയുടെ ജനസംഖ്യയില്‍ 14% വരുന്ന മുസ്ലിങ്ങളായിരുന്നു 62% ത്തോളം വരുന്ന കേസുകളിലും ഇരയാക്കപ്പെട്ടവര്‍ എന്നും ജനസംഖ്യയിലെ 2% വരുന്ന ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നു 14% ത്തോളം കേസുകളിലേയും ഇരകള്‍ എന്നുമാണ്. താങ്കളുടെ സര്‍ക്കാര്‍ ദേശീയ തലത്തില്‍ അധികാരമേറ്റ് 2014 മേയ് 14 ന് ശേഷമാണ് ഈ ആക്രമണങ്ങളില്‍ 90% നടന്നത് എന്നതാണ് വസ്തുത. ജനങ്ങളുടെ പരമാധികാര സഭയില്‍ (Parliament) ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന രീതിയില്‍ താങ്കള്‍ ഇത്തരം അതിക്രമങ്ങളെ അപലപിച്ചിട്ടുണ്ട്, എന്നാല്‍ അത് മാത്രം മതിയാവില്ല! ഇത്തരം അതിക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്കെതിരെ ഇതേവരെയും എന്തു നടപടിയുണ്ടായി?

ഇത്തരം നിയമ ലംഘകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പുറപ്പെടുവിക്കുകയും മാതൃകാപരമായ ശിക്ഷാ നടപടികള്‍ വേഗത്തിലും നിര്‍ബന്ധിതമായും നടപ്പാക്കേണ്ടതാണെന്നും ഞങ്ങള്‍ നിശ്ചയമായും കരുതുന്നു.കൊലപാതകങ്ങള്‍ക്ക് പരോളില്ലാത്ത ജീവപര്യന്തം ഇവിടെ ശിക്ഷാവിധിയാണെന്നിരിക്കേ ,അതിലും പൈശാചികമായ ആള്‍ക്കൂട്ട ആക്രമണകള്‍ക്ക് അത് എന്തുകൊണ്ട നല്‍കിക്കൂടാ? ഖേദകരമെന്നു പറയട്ടെ ‘ജയ് ശ്രീറാം ‘ എന്നത് പ്രകോപനപരമായ ഒരു യുദ്ധകാഹളമാകുകയും നിരവധി ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്ന ഒന്നായി അത് മാറുകയും അതിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുകയും ചെയ്യുന്നു.

മതത്തിന്റെ പേരില്‍ ഇത്രയും ആക്രമണങ്ങള്‍ നടക്കുന്നു എന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്! ഇത് മധ്യകാലഘട്ടമല്ല! ‘റാം ‘ എന്നത് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങളില്‍ പെട്ട പലര്‍ക്കും ഒരു പരിശുദ്ധ നാമമാണ്. ഈ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണത്തലവന്‍ എന്ന രീതിയില്‍, രാമനാമം ഇത്രയും മലിനമാക്കപ്പെടുന്നത് താങ്കള്‍ ഇടപെട്ട് അവസാനിപ്പിക്കണം.

2 വിയോജിപ്പുകളില്ലെങ്കില്‍ ജനാധിപത്യമില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ‘ദേശദ്രോഹികളായും ‘ ‘ നഗര കേന്ദ്രീകൃത നക്‌സ് ലൈറ്റുകളാ’യും മുദ്രകുത്തി തടവിലിടേണ്ടതില്ല. ഇന്ത്യന്‍ ഭരണഘടനയുടെ Article 19 പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അഭിപ്രായ/ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ‘വിയോജിപ്പുകള്‍ ‘എന്നത് നിശ്ചയമായും ഒരു അവിഭാജ്യ ഘടകമാണ്.

ഭരിക്കുന്ന പാര്‍ട്ടിയെ വിമര്‍ശിക്കുക എന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതാവില്ല. അധികാരത്തിലിരിക്കുന്ന ഒരു പാര്‍ട്ടിയും രാജ്യമെന്നതിന് സമാനപദമാവുകയുമില്ല. മറിച്ച് അത് ആ രാജ്യത്തെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നു മാത്രമേ ആവുകയുള്ളൂ. അതിനാല്‍ തന്നെ ഭരിക്കുന്ന സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളെ ദേശവിരുദ്ധ വികാരങ്ങളുമായി കൂട്ടിയിണക്കാവുന്നതുമല്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി ഭാഗധേയത്തില്‍ ആശങ്കാകുലരും ആകാംക്ഷയുള്ളവരുമായ യഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്ന അര്‍ത്ഥത്തില്‍ മാത്രം ഞങ്ങളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

സൗഖ്യം നേര്‍ന്നുകൊണ്ട്,
വിശ്വസ്തതയോടെ

ഗുലാബ് ജാന്‍
സിവിക്ചന്ദ്രന്‍
എം.വി.നാരായണന്‍
സുനില്‍.പി. ഇളയിടം
കെ.ഇ.എന്‍
പി.എന്‍.ഗോപീകൃഷ്ണന്‍
ഡോ. ആസാദ്
വി.കെ.ജോസഫ്
ടി.ടി.ശ്രീകുമാര്‍
നാരായണന്‍
ഖദീജാ മുംതാസ്
കെ.പി.രാമനുണ്ണി
പി.കെ.പാറക്കടവ്
കരിവള്ളൂര്‍ മുരളി
പൊന്ന്യം ചന്ദ്രന്‍
ഡോ.എസ്. രാജരേഖരന്‍
ജോണ്‍സണ്‍. എന്‍. പി.
അഡ്വ. പി. എ. മുഹമ്മദ് റിയാസ്
അജിത് കുമാര്‍.ജി.
ഭാസുരേന്ദ്രബാബു
പി.കെ.പോക്കര്‍
എം.ബി.രാജേഷ്
ജെ.രഘു
കെ.ടി.കുഞ്ഞിക്കണ്ണന്‍
എന്‍. ശശിധരന്‍