മഹാരാഷ്ട്രയിൽ മൂന്നോ നാലോ സീറ്റില്‍ മാത്രമേ വിജയിക്കുകയുള്ളൂ; പരാജയം സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം
നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നോ നാലോ സീറ്റ് ഒഴികെ ബാക്കി മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് നിരുപം. മാത്രമല്ല, രാഹുല്‍ ഗാന്ധിയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ മുംബൈയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്ത രീതി വെച്ച് പാര്‍ട്ടി മൂന്നോ നാലോ സീറ്റില്‍ മാത്രമേ വിജയിക്കുകയുള്ളൂ. ബാക്കി എല്ലാ സീറ്റിലും കോണ്‍ഗ്രസ് പരാജയപ്പെടും’ സഞ്ജയ് നിരുപം മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ഒക്ടോബര്‍ നാലിന് മാത്രമെ മാധ്യമങ്ങളെ കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ അടിത്തട്ടിലുള്ള പ്രവര്‍ത്തകരോട് അഭിപ്രായം ചോദിച്ചില്ലെന്നും ആരോപിച്ചു.
ഡല്‍ഹിയിലുള്ള പ്രവര്‍ത്തകര്‍ സത്യം തിരിച്ചറിയുന്നില്ല. ചിന്തിക്കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങളെ ഞാന്‍ തള്ളുന്നു. അതിനാലാണ് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്തതെന്നും നിരുപം പറഞ്ഞു.