പിഎംസി ബാങ്ക് തട്ടിപ്പ്: മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസ് അറസ്റ്റിൽ

single-img
4 October 2019

പിഎംസി ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡെവലപ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്‌ട്രേക്ച്ചര്‍ ലിമിറ്റഡ് ഡയറക്ടറായ രാകേഷ് വര്‍ധ്വാനെയും മകന്‍ സാരംഗ് വര്‍ധ്വാനെയും അറസ്റ്റിലായതിന് പിന്നാലെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ജോയ് തോമസും അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്.

ജോയ് തോമസിനെ ബാങ്കിന്റെ ചുമതലകളില്‍ നിന്ന് മുൻപേ തന്നെ പുറത്താക്കിയിരുന്നു. ഹൗസിങ് ഡെവലപ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്‌ട്രേക്ച്ചര്‍ ലിമിറ്റഡ് ഡയറക്ടറായ രാകേഷ് വര്‍ധ്വാനെയും മകന്‍ സാരംഗ് വര്‍ധ്വാനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരുടെ പേരിലുള്ള 3500 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളും പോലീസ് കണ്ടുകെട്ടിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഹാജരാകാന്‍ സമന്‍സ് നല്‍കിയിട്ടും സഹകരിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എംഡി ജോയ് തോമസിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് മുംബൈയിലെ ആറിടങ്ങളില്‍ പോലീസ് റെയിഡ് നടത്തിയിരുന്നെന്ന് പ്രാഥമിക വിവരങ്ങളില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ജോയ് തോമസ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബാങ്കില്‍ നിന്നും എച്ച്ഡിഐ.എല്‍ 4,355 കോടി രൂപ കടമെടുത്ത ശേഷം തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബാങ്കാകട്ടെ കിട്ടാക്കടം മറച്ചുവെച്ചെന്നും ആരോപണമുണ്ട്. കണക്കെടുപ്പിൽ കരുതല്‍ തുകയുടെ പലമടങ്ങ് കിട്ടാക്കടമായി നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം കഴിഞ്ഞ 23 മുതല്‍ ആറുമാസത്തേക്ക് റിസര്‍വ് ബാങ്ക് മരവിപ്പിച്ചതോടെയാണ് വിവരം പുറത്തുവരുന്നത്.