നമ്മുടെ ജനാധിപത്യ ഇടം പതുക്കെ അപഹരിക്കപ്പെടുകയാണ്: അപര്‍ണ സെന്‍

single-img
4 October 2019

രാജ്യമാകെ ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തകരായ അപര്‍ണ സെനും ശ്യാം ബെനഗലും അടൂർ ഗോപാലകൃഷ്ണന് പിന്നാലെ രംഗത്തെത്തി.

നമ്മുടെ ജനാധിപത്യ സംവിധാനത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. കത്ത് രാജ്യദ്രോഹമായി കണക്കാക്കിയ സര്‍ക്കാര്‍ നടപടി തന്നെ അത്ഭുതപ്പെടുത്തിയെന്നും അപര്‍ണ സിങ് പറഞ്ഞു.

”ഇത് തികച്ചും പരിഹാസ്യമാണ്, രാജ്യദ്രോഹപരമായ ഒന്നും തന്നെ കത്തില്‍ ഇല്ല. ഇത് വളരെ വിചിത്രമാണ്. നമ്മുടെ ജനാധിപത്യ ഇടം പതുക്കെ അപഹരിക്കപ്പെടുകയാണ്. ഇത് തികഞ്ഞ ഉപദ്രവം മാത്രമാണ്. ശുദ്ധമായ ഉപദ്രവം. അല്ലാതെ മറ്റൊന്നുമല്ല’. – അപര്‍ണ സെന്‍ പറയുന്നു. ഇതിന് മുൻപും സെലിബ്രറ്റികള്‍ക്കെതിരെ നിസ്സാര വിഷയങ്ങള്‍ക്ക് കേസ് ഫയല്‍ ചെയ്യുന്ന ആളാണ് ഓജയെന്നും അപര്‍ണ സെന്‍ പറഞ്ഞു.

കേസ് തുടർന്ന് പാറ്റ്‌ന ഹൈക്കോടതിയിലേക്ക് പോയാല്‍തള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്കറിയില്ല, എന്നാൽ ഇവയുടെ പിന്നില്‍ സര്‍ക്കാര്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരത്തിൽ കാര്യം ചെയ്യുന്നവര്‍ എന്തായാലും നിസ്സാരക്കാരല്ല.’- അപര്‍ണ സെന്‍ പറഞ്ഞു.

അതേസമയം, നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ സ്വീകാര്യമല്ലാത്ത ഒരു സംഗതി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത് രാജ്യദ്രോഹമായി കണക്കാക്കുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു മുതിര്‍ന്ന സംവിധായകന്‍ ശ്യാം ബെനഗല്‍ പ്രതികരിച്ചത്.

” എന്ത് പറയണം എന്ന് എനിക്കറിയില്ല. എഫ്ഐആർ കണ്ടാല്‍ മാത്രമേ കൃത്യമായി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളു. എഴുതിയത് പ്രധാനമന്ത്രിക്കുള്ള ഒരു തുറന്ന കത്താണ്. ആ കത്തിൽ എന്റെ ഒപ്പ് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് എന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. എഴുതിയിട്ടുള്ളത് ശരിയായ കാര്യമായതിനാല്‍ തന്നെ ഞാനും അതിന്റെ ഭാഗമായി.

ആള്‍ക്കൂട്ട കൊലപാതകം എന്നത് ഒരു ജനാധിപത്യ സമൂഹത്തില്‍ സ്വീകാര്യമായ ഒന്നല്ല, അത്തരത്തിൽ ഒന്ന് ചൂണ്ടിക്കാണിച്ചത് രാജ്യദ്രോഹക്കുറ്റമാണെങ്കില്‍, എനിക്കറിയില്ല നിര്‍വചനങ്ങള്‍ എങ്ങനെയെല്ലാം മാറിയെന്ന്’- അദ്ദേഹം പറഞ്ഞു. കത്തിന്റെ പേരിൽ കേസെടുത്ത കോടതിയുടെ നടപടി അമ്പരിപ്പിച്ചെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നുമായിരുന്നു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആദ്യമേ തന്നെ പ്രതികരിച്ചത്.