താക്കോല്‍ സ്ഥാനം കിട്ടിയപ്പോൾ രമേശ് ചെന്നിത്തല ആദ്യം പണിവച്ചത് തനിക്കിട്ട്: വെള്ളാപ്പള്ളി നടേശന്‍

single-img
1 October 2019

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ താക്കോല്‍ സ്ഥാനം കിട്ടിയിട്ട് രമേശ് ചെന്നിത്തല ആദ്യം തനിക്കിട്ടാണ് പണിവച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍. ആ സമയം തന്നെ പ്രതിയാക്കി കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളി ആരോപണം ഉന്നയിക്കുന്നത്. ‘മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ പ്രശ്‌നത്തില്‍ ഞാന്‍ വര്‍ഗീയത പ്രചരിപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ട് എനിക്കെതിരെ കേസെടുത്തില്ലേ. ഈ സ്ഥാനത് ഒരു കരയോഗം സെക്രട്ടറിയായാരുന്നെങ്കില്‍ പോലും പുള്ളി അത് ചെയ്യുമായിരുന്നോ? എനിക്ക് അതില്‍ വലിയ പ്രയാസമുണ്ട്’ വെള്ളാപ്പള്ളി പറഞ്ഞു.

സമൂഹത്തിലെ ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍സ്ഥാനം കൊടുക്കണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. പക്ഷെ ഭൂരിപക്ഷ സമുദായമെന്ന ഐക്യം ഉണ്ടാക്കിയത് ഞാനാണ്. അതിലേക്ക് ഞാനെന്റെ പണവും പ്രയത്‌നവും നടത്തി സംഘടിപ്പിച്ചുവന്നപ്പോള്‍ സുകുമാരന്‍ നായര്‍ ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍ സ്ഥാനം നല്‍കണമെന്ന് പറഞ്ഞ് വന്നു. ആ താക്കോല്‍ മേടിച്ച് രമേശിനാണ് കൊടുത്തത്. ഉമ്മന്‍ ചാണ്ടിയോടും ആന്റണിയോടും വ്യക്തിപരമായ സ്‌നേഹമുണ്ട്. എന്നാല്‍ രമേശ് ചെന്നിത്തലയില്‍ നിന്ന് നീതിപരമായ സമീപനം ലഭിച്ചില്ല. താക്കോല്‍ കയ്യില്‍ കിട്ടിയിട്ട് ആദ്യം എനിക്കിട്ടാണ് പണിവച്ചത്.

നമ്മള്‍ ഒരുപാട് സ്‌നേഹിച്ചിരുന്ന ആളാണ് രമേശ്. രമേശിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്‌നിച്ചിട്ടുള്ള കുടുംബമാണ് തങ്ങളുടേതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോൾ രമേശ് തങ്ങളുടെ കുടുംബ സുഹൃത്ത് പോലെ അഭിനയിക്കുന്നുണ്ട്. പക്ഷെ തുഷാറിന്റെ കേസുണ്ടായപ്പോള്‍ രമേശ് എന്താണ് പറഞ്ഞത്. അവിടെ കുറെ പാവപ്പെട്ടവര്‍ കിടപ്പുണ്ടായിരുന്നു എന്ന്. അത് ഒരു ഇന്‍ഡയറക്ട് പണി അല്ലേ? അതായത് തുഷാര്‍ പണക്കാരന്‍ ആയതുകൊണ്ട് പിണറായി സഹായിക്കാന്‍ വന്നു. പാവപ്പെട്ടവനെ സഹായിക്കാന്‍ വന്നില്ല എന്ന്. അപ്പോൾ രമേശിന്റെ വായില്‍ നിന്നും അങ്ങനെയൊരു വാക്ക് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല.

പിണറായി അപ്പോൾ സഹായം ചെയ്‌തെങ്കില്‍ അതൊരു ധര്‍മ്മമാണ് ചെയ്തത്. അദ്ദേഹം അദ്ദേഹത്തിന് ശരിയെന്ന് തോന്നിയതുകൊണ്ടല്ലേ അദ്ദേഹം വിദേശകാര്യ മന്ത്രിക്ക് കത്തയച്ചത്. ചെന്നിത്തലയില്‍ നിന്നും ഒരിക്കലും നീതിപരമായ സമീപനം ലഭിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍.

തുഷാര്‍ ഇപ്പോഴും ബിഡിജെഎസ് പാർട്ടി ആണ്. കേരളത്തിൽ അത് ബിജെപിയുടെ ഭാഗമാണ്. എന്നാൽ കേരളത്തിലെ ബിജെപി ബിഡിജെഎസിനെ എങ്ങനെ ഞെക്കിക്കൊല്ലാമെന്ന് നോക്കി നടക്കുന്നവരാണ്. ബിഡിജെഎസിന് ഇവിടെ എന്തെങ്കിലും കൊടുക്കണമെങ്കില്‍ അവര്‍ കേന്ദ്രത്തില്‍ പോയി മേടിച്ചോട്ടെ ഞങ്ങള്‍ക്ക് അതില്‍ കാര്യമൊന്നുമില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്. – വെള്ളാപ്പള്ളി പറയുന്നു.