പാലാരിവട്ടം പാലം: ടെൻഡറിലും തിരിമറി; 42 കോടി രേഖപ്പെടുത്തിയവരെ ഒഴിവാക്കി 47 കോടിയ്ക്ക് ടെൻഡർ നൽകി
1 October 2019
പാലാരിവട്ടം പാലം നിര്‍മാണത്തിനുളള ടെന്‍ഡര്‍ രേഖകളിലും തിരിമറിയെന്ന് കണ്ടെത്തൽ. ആർഡിഎസ് കമ്പനിക്ക് കരാര്‍ നല്‍കിയത് കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയെ മറികടന്നാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
42 കോടി രേഖപ്പെടുത്തിയ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിനെ മറികടന്നാണ് 47 കോടി രേഖപ്പെടുത്തിയ ആര്‍ഡിഎസ് കമ്പനിക്ക് കരാര്‍ നല്കിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍.
ആര്‍ഡിഎസ് 13.4 % റിബേറ്റ് നല്‍കുമെന്ന് ടെന്‍ഡര്‍ രേഖയില്‍ എഴുതിച്ചേര്‍ത്താണ് അട്ടിമറി നടത്തിയത്. ടെന്‍ഡര്‍ തിരുത്തിയത് കയ്യക്ഷരം പരിശോധിച്ചതില്‍ വ്യക്തമാണ്. ക്രമക്കേടിന്റെ ഉത്തരവാദിത്തം റോഡ്സ് & ബ്രിഡ്ജസ് കോര്‍പറേഷനും കിറ്റ്കോയ്ക്കുമാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.